വൻകൂവർ : നഗരത്തിൽ റസ്റ്ററന്റിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് സറേ പൊലീസ്. ഞായറാഴ്ച പുലർച്ചെ 2:30 ഓടെയാണ് 120 സ്ട്രീറ്റിലെ 8000 ബ്ലോക്കിലുള്ള റസ്റ്ററന്റിൽ വെടിയൊച്ച കേട്ടതായി പൊലീസിന് റിപ്പോർട്ട് ലഭിച്ചത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കെട്ടിടത്തിൽ വെടിയേറ്റ പാടുകൾ കണ്ടെത്തി. വെടിവെപ്പ് നടക്കുമ്പോൾ രണ്ട് ജീവനക്കാർ റസ്റ്ററന്റിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ലെന്ന് സർജന്റ് ലിൻഡ്‌സെ ഹൗട്ടൺ അറിയിച്ചു. സംഭവത്തിന് കൊള്ളയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി സറേ പൊലീസ് വ്യക്തമാക്കി.

മേഖലയിൽ സമാനമായ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, മറ്റ് നിയമ നിർവഹണ ഏജൻസികളുമായി ചേർന്ന് ഈ വെടിവെപ്പിന് മറ്റ് സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഈ വർഷം ഇതുവരെ നൂറിലധികം കൊള്ളക്കേസുകളാണ് സറേയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രധാനമായും സൗത്ത് ഏഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഈ ഭീഷണി നേരിടാൻ പ്രവിശ്യാ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും ഇരകൾക്ക് സിറ്റി റിവാർഡ് ഫണ്ട് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
