മൺട്രിയോൾ : കെബെക്കിൽ വീണ്ടും അഞ്ചാംപനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. സെൻ്റ്-യൂസ്റ്റാച്ചിലെ പീഡിയാട്രിക് സെന്‍ററിൽ രണ്ടു കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകൾ അഞ്ചായി. നവംബർ 28 ന് ഉച്ചകഴിഞ്ഞ് 3:30 നും രാത്രി 8:10 നും ഇടയിൽ സെൻ്റ്-യൂസ്റ്റാച്ചിലെ യുപി പീഡിയാട്രിക് എമർജൻസി സെന്‍റർ സന്ദർശിച്ച ആളുകൾ ഡിസംബർ 19 വരെ അഞ്ചാംപനിയുടെ ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കടുത്ത പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ് നിറം തുടങ്ങിയവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. തുടർന്ന് മുഖത്തും പിന്നീട് ശരീരത്തിലും പ്രത്യക്ഷപ്പെടും.

ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, അഞ്ചാംപനിക്കെതിരെ വാക്സിനേഷൻ എടുക്കാത്ത ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. അഞ്ചാംപനിയിൽ നിന്നും രക്ഷപെടാൻ എല്ലാവരും വാക്‌സിൻ സ്വീകരിക്കണം. പ്രവിശ്യയുടെ വാക്സിനേഷൻ ഷെഡ്യൂൾ അനുസരിച്ച്, പന്ത്രണ്ടാം മാസത്തിൽ കുഞ്ഞുങ്ങൾക്ക് ഒരു ഡോസ് വാക്സിനും 18 മാസത്തിൽ രണ്ടാമത്തെ ഡോസും നൽകണം. പ്രവിശ്യയിൽ പ്രായഭേദമില്ലാതെ എല്ലാവർക്കും വാക്സിൻ സൗജന്യമായി ലഭ്യമാണ്. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇല്ലാതെ പോലും അഞ്ചാംപനി വാക്സിനേഷൻ എടുക്കാൻ കഴിയും. അപ്പോയിന്റ്മെൻ്റ് എടുക്കാൻ, ആളുകൾക്ക് clicsante.ca സന്ദർശിക്കുക.
