ന്യൂഡൽഹി: ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ച വിദേശരാജ്യം ഏതാണ്? യു. എസ് എന്നാണ് ഉത്തരമെങ്കിൽ അത് തെറ്റി. യു.എസിനേക്കാൾ കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് ഗൾഫ് രാജ്യമായ സൗദി അറേബ്യ ആണ്. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീസ കാലാവധി കഴിഞ്ഞവരേയും നിയമം ലംഘിച്ചവരെയുമാണ് സൗദി തിരിച്ചയച്ചത്. അതേ സമയം യു. എസ്, അനധികൃതമായി അതിർത്തി കടന്നെത്തിയവരെയാണ് പ്രധാനമായും നാടുകടത്തിയത്. വിവിധ രാജ്യങ്ങൾ പുറത്താക്കിയ ഇന്ത്യക്കാരുടെ കണക്കെടുത്താൽ അത് ഇങ്ങനെയാണ്. 2021 മുതൽ 2025 വരെ ഏറ്റവും കൂടുതൽപേരെ പുറത്താക്കിയത് സൗദി അറേബ്യയാണ്.

2021 ൽ 8,887 ഇന്ത്യക്കാരെയും 2022 ൽ 10,277 പേരെയും 2023 ൽ 11,486 പേരെയും 2024 ൽ 9,206 പേരെയും പുറത്താക്കി. 2025ൽ ഇതുവരെ 7,019 ഇന്ത്യക്കാരെയും തിരിച്ചയച്ചു. അതേസമയം ഇക്കാലയളവിൽ യുഎസ് തിരിച്ചയച്ച ഇന്ത്യക്കാരുടെ എണ്ണം ഇങ്ങനെയാണ്. 2021 ൽ 805, 2022 ൽ 862, 2023 ൽ 617, 2024 ൽ 1,368, 2025 ൽ 3,414 എന്നിങ്ങനെയാണ് അതേ സമയം മറ്റു രാജ്യങ്ങളും ഇന്ത്യക്കാരെ പുറത്താക്കുന്നുണ്ട്. കഴിഞ്ഞ 5 വർഷത്തെ കണക്കെടുത്താൽ മ്യാൻമർ 1591പേരെയും ബഹ്റൈൻ 764 പേരെയും മലേഷ്യ 1485 ഇന്ത്യക്കാരെയും പുറത്താക്കി.
