Wednesday, August 12, 2026

ജലവിതരണ പ്രതിസന്ധി: മാനിറ്റോബ ഫസ്റ്റ് നേഷന്‍ സന്ദര്‍ശിക്കാന്‍ ഫെഡറല്‍, പ്രവിശ്യാ നേതാക്കള്‍

ക്രോസ് ലേക്ക്: ദിവസങ്ങളോളം നീണ്ടുനിന്ന വൈദ്യുതി തടസ്സത്തെത്തുടര്‍ന്ന് ജലവിതരണ സംവിധാനം പൂര്‍ണ്ണമായും തകരുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്ത പിമിസിക്കമാക് ക്രീ നേഷന്‍ സന്ദര്‍ശിക്കാന്‍ ഉന്നതതല സംഘം എത്തുന്നു. മാനിറ്റോബ പ്രീമിയര്‍ വാബ് കിന്യൂ, ഫെഡറല്‍ മന്ത്രി റെബേക്ക ചാര്‍ട്രാന്‍ഡ്, അസംബ്ലി ഓഫ് ഫസ്റ്റ് നേഷന്‍സ് നാഷണല്‍ ചീഫ് സിന്‍ഡി വുഡ്ഹൗസ് നെപിനാക് എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മേഖലയിലെത്തുന്നത്.

ഡിസംബര്‍ 28-ന് നെല്‍സണ്‍ നദിക്ക് കുറുകെയുള്ള 300 മീറ്റര്‍ നീളമുള്ള വൈദ്യുതി ലൈന്‍ തകര്‍ന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കാലാവസ്ഥാ വെല്ലുവിളികള്‍ കാരണം നാല് ദിവസമെടുത്താണ് മാനിറ്റോബ ഹൈഡ്രോ ഇത് പുനഃസ്ഥാപിച്ചത്. കൊടും തണുപ്പില്‍ വൈദ്യുതി നിലച്ചതോടെ ജലവിതരണ പൈപ്പുകള്‍ മരവിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. വീടുകള്‍ക്കുള്ളിലേക്ക് മലിനജലം ഒഴുകിയെത്തുന്ന സാഹചര്യം നിലവിലുണ്ട്.

കമ്മ്യൂണിറ്റിയിലെ 1,300-ഓളം വീടുകളില്‍ പലതും വാസയോഗ്യമല്ലാതായി. പൈപ്പുകള്‍ പൊട്ടിയതിനെത്തുടര്‍ന്ന് സ്‌കൂളുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. പൈപ്പുകളിലൂടെ വെള്ളം ഒഴുകി സ്വിച്ച് ബോര്‍ഡുകളില്‍ എത്തിയതിനെത്തുടര്‍ന്ന് നാലോളം വീടുകള്‍ക്ക് തീപിടിക്കുകയും ചെയ്തു.

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ കനേഡിയന്‍ സായുധ സേനയെ വിന്യസിക്കണമെന്ന് ചീഫ് ഡേവിഡ് മോണിയാസ് ആവശ്യപ്പെട്ടു. ശുദ്ധജല വിതരണത്തിനും മലിനജല നിര്‍മ്മാര്‍ജ്ജനത്തിനും സൈന്യത്തിന്റെ സഹായം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാനിറ്റോബ ഗവണ്‍മെന്റ് ഇതിനായി ഒട്ടാവയോട് ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്.

വിനിപെഗില്‍ നിന്ന് 530 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം നിലവില്‍ കലുഷിതമാണ്. ആയിരക്കണക്കിന് ആളുകളാണ് വീടുകള്‍ ഉപേക്ഷിച്ച് മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നത്. ഇവര്‍ക്ക് എപ്പോള്‍ മടങ്ങിവരാനാകുമെന്ന് വ്യക്തമല്ല. വീടുകള്‍ക്കുള്ളിലെ കാഴ്ച ഭയാനകമാണ്. ബാത്ത് ടബ്ബുകളിലൂടെയും ടോയ്ലറ്റുകളിലൂടെയും മലിനജലം തറയിലേക്ക് ഒഴുകുകയാണ്. ശ്വസിക്കാന്‍ പോലും പ്രയാസമുള്ള അത്രയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്,’ ചീഫ് ഡേവിഡ് മോണിയാസ് പറഞ്ഞു.

നിലവില്‍ ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കുമെന്നും മാനിറ്റോബ ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി ലിസ നെയ്ലര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!