കോപ്പൻഹേഗൻ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡിനെച്ചൊല്ലി അമേരിക്കയും ഡെന്മാർക്കും തമ്മിലുള്ള നയതന്ത്ര പോര് രൂക്ഷമാകുന്നു. ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ താൽപ്പര്യം ആഗോള സുരക്ഷാ ക്രമത്തെ വെല്ലുവിളിക്കുന്നതാണെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ വ്യക്തമാക്കി. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സൈനിക ഭീഷണികൾക്ക് വഴങ്ങില്ലെന്നും അവർ പ്രഖ്യാപിച്ചു. ഇത്തരമൊരു നീക്കം നാറ്റോയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും ഡെന്മാർക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ ദ്വീപിന്‍റെ ഭാവിയെച്ചൊല്ലിയുള്ള തർക്കം നിർണ്ണായക ഘട്ടത്തിലാണെന്നും രാജ്യാന്തര നിയമങ്ങളെ മാനിക്കാൻ അമേരിക്ക തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

ഗ്രീൻലാൻഡ് ഡെന്മാർക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശമാണെന്നിരിക്കെ, അതിന്മേലുള്ള യുഎസ് അവകാശവാദങ്ങൾ അസ്ഥാനത്താണെന്ന് മെറ്റെ ഫ്രെഡറിക്സൻ പറഞ്ഞു. ഗ്രീൻലാൻഡ് വിൽക്കാനുള്ളതല്ലെന്നും അവിടുത്തെ ജനങ്ങളുടെ സ്വയം നിർണ്ണയാവകാശത്തെ ആദരിക്കണമെന്നുമാണ് ഡെന്മാർക്കിന്‍റെ ഔദ്യോഗിക നിലപാട്.

ഗ്രീൻലാൻഡിലെ വൻതോതിലുള്ള ധാതുശേഖരവും മഞ്ഞുരുകുന്നതോടെ രൂപപ്പെടുന്ന പുതിയ കപ്പൽ പാതകളുമാണ് ലോകശക്തികളെ ഈ പ്രദേശത്തേക്ക് ആകർഷിക്കുന്നത്. സൈനിക ബലത്തിലൂടെ ലക്ഷ്യം കാണുമെന്ന ട്രംപിന്‍റെ നിലപാട് യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ വാഷിങ്ടണിൽ നടക്കാനിരിക്കുന്ന രാജ്യാന്തര ചർച്ചകളിൽ ഗ്രീൻലാൻഡ് വിഷയം പ്രധാന അജണ്ടയാകും. സുരക്ഷാ മുൻനിർത്തി ആർട്ടിക് മേഖലയിൽ നാറ്റോയുടെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനം (Arctic Sentry) ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ചകൾ സജീവമാണ്.
