ഹാലിഫാക്സ് : അടച്ചുപൂട്ടാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, കൽക്കരി അധിഷ്ഠിത വൈദ്യുതി നിലയമായ ‘ലിംഗൻ 2’ പരിഷ്കരിക്കാനുള്ള നോവസ്കോഷ പവറിന്റെ തീരുമാനത്തിൽ പ്രതിഷേധം ശക്തം. 2028-ൽ പ്രവർത്തനം നിർത്തേണ്ട പ്ലാന്റിനായി 2 കോടി ഡോളറിലധികം ചിലവാക്കുന്നത് വൈദ്യുതി ഉപഭോക്താക്കൾക്ക് അധിക ബാധ്യതയാകുമെന്ന് നോവസ്കോഷ എനർജി ബോർഡ് ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ പ്ലാന്റിലെ യന്ത്രഭാഗങ്ങൾ തകരാറിലാകാൻ സാധ്യതയുള്ളതിനാലാണ് ഈ അറ്റകുറ്റപ്പണി എന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ, വിരമിക്കൽ ഘട്ടത്തിലെത്തിയ ഒരു പ്ലാന്റിന് മേൽ ഇത്ര വലിയ നിക്ഷേപം നടത്തുന്നത് ഉചിതമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

പുതിയ പുനരുപയോഗ ഊർജ്ജ പദ്ധതികൾ നിലവിൽ വരാൻ വൈകുന്നതാണ് കൽക്കരി നിലയത്തെ ഇനിയും ആശ്രയിക്കാൻ തങ്ങളെ നിർബന്ധിതരാക്കുന്നതെന്ന് കമ്പനി വക്താക്കൾ പറയുന്നു. 2026-ലും 2027-ലുമായി നടക്കുന്ന ഈ നവീകരണ പ്രവർത്തനങ്ങൾക്കായുള്ള ചിലവ് വരാനിരിക്കുന്ന വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഫലിച്ചേക്കും. എന്നാൽ ഈ തുക ചിലവാക്കുന്നതിന് എനർജി ബോർഡിൽ നിന്ന് കമ്പനിക്ക് പ്രത്യേക അനുമതി തേടേണ്ടതുണ്ട്. ബദൽ സംവിധാനങ്ങൾ ഒരുങ്ങുന്നത് വരെ പ്ലാന്റ് സുരക്ഷിതമായി പ്രവർത്തിപ്പിക്കാൻ ഈ പണം അത്യാവശ്യമാണെന്നാണ് കമ്പനിയുടെ വാദം.
