അബുദാബി : ദശാബ്‍ദങ്ങളായുള്ള അമേരിക്ക-റഷ്യ ആണവായുധ നിയന്ത്രണ ചരിത്രത്തിലെ പ്രധാന ഘടകമായ ന്യൂ സ്റ്റാർട്ട് കരാർ വ്യാഴാഴ്ച അർദ്ധരാത്രിയോടെ കാലാവധി പൂർത്തിയാക്കി. കരാറിന്‍റെ കാലാവധി നീട്ടുന്നതിനായി കഴിഞ്ഞ 24 മണിക്കൂറുകളായി അബുദാബിയിൽ ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിയെങ്കിലും, ഔദ്യോഗിക ധാരണയിലെത്താൻ കഴിഞ്ഞില്ലെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ആദ്യമായാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആണവശക്തികൾക്കിടയിൽ യാതൊരു ആണവായുധ നിയന്ത്രണ കരാറും ഇല്ലാത്ത സ്ഥിതി ഉണ്ടാകുന്നത്. 2010-ൽ ഒപ്പുവെച്ച ഈ കരാർ പ്രകാരം, ഇരു രാജ്യങ്ങൾക്കും കൈവശമുള്ള ആണവ വാർഹെഡുകളുടെ എണ്ണം 1,550-ലേക്ക് പരിമിതപ്പെടുത്തിയിരുന്നു. മിസൈലുകൾ, ലോഞ്ചറുകൾ തുടങ്ങിയവയ്ക്കും കൃത്യമായ പരിധികൾ നിശ്ചയിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾ നീങ്ങുന്നത് പുതിയൊരു ‘ആണവായുധ മത്സരത്തിന്’ വഴിയൊരുക്കിയേക്കാം.

ന്യൂ സ്റ്റാർട്ട് കരാർ കാലാവധി അവസാനിച്ചത് ആഗോള സമാധാനത്തിന് വൻ ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. കരാർ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അബുദാബിയിൽ ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിയിരുന്നു. കരാറിലെ നിബന്ധനകൾ ആറ് മാസത്തേക്കെങ്കിലും തുടർന്ന് പാലിക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും, അന്തിമ കരാർ ഒപ്പിട്ടില്ല.

കരാർ കാലാവധി അവസാനിച്ചതോടെ, ഇനി നിബന്ധനകൾ പാലിക്കാൻ ബാധ്യതയില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, ചർച്ചകൾക്കായി വാതിൽ തുറന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കരാർ അവസാനിക്കുന്നതിൽ വലിയ ആശങ്കയില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുമ്പ് പ്രതികരിച്ചിരുന്നു. ചൈനയെയും ഉൾപ്പെടുത്തി ഒരു പുതിയ ‘ത്രികക്ഷി’ കരാറാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
