മൺട്രിയോൾ: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിന് പിന്നാലെ ഫ്രഞ്ച് ഭാഷയിൽ സംസാരിക്കാൻ കഴിയാത്തതിനെ തുടർന്ന് വിമർശനം നേരിട്ട എയർ കാനഡ സിഇഒ മൈക്കൽ റൂസോ ഒടുവിൽ പരസ്യമായി ക്ഷമ ചോദിച്ചു. അപകടത്തിൽ മരിച്ച പൈലറ്റുമാരിൽ ഒരാൾ ഫ്രഞ്ച് സംസാരിക്കുന്ന കെബെക്ക് സ്വദേശിയായിരുന്നിട്ടും, ഇംഗ്ലീഷിൽ മാത്രം അനുശോചനം രേഖപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.
കഴിഞ്ഞ ഞായറാഴ്ച ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് മൈക്കൽ റൂസോ പുറത്തുവിട്ട അനുശോചന വീഡിയോയിൽ രണ്ട് ഫ്രഞ്ച് വാക്കുകൾ മാത്രമാണ് ഉൾപ്പെടുത്തിയത്. കാനഡയിലെ ഫ്രഞ്ച് സംസാരിക്കുന്നവരുടെ പ്രധാന കേന്ദ്രമായ കെബെക്കിലാണ് എയർ കാനഡയുടെ ആസ്ഥാനം എന്നിരിക്കെ, സിഇഒയ്ക്ക് ഫ്രഞ്ച് അറിയില്ലെന്നത് വലിയ രാഷ്ട്രീയ വിവാദമായി മാറി.

റൂസോ രാജിവയ്ക്കണമെന്ന് കെബെക്ക് പ്രീമിയർ ആവശ്യപ്പെട്ടു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും സിഇഒയുടെ നടപടിയെ വിമർശിച്ചു. 2021-ൽ ചുമതലയേറ്റപ്പോൾ ഫ്രഞ്ച് പഠിക്കുമെന്ന് റൂസോ വാഗ്ദാനം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടി. റൂസോയുടെ വീഡിയോയ്‌ക്കെതിരെ നൂറുകണക്കിന് പരാതികളാണ് ഔദ്യോഗിക ഭാഷാ കമ്മീഷണർക്ക് ലഭിച്ചത്.
“ഇത്രയും വർഷമായിട്ടും ഫ്രഞ്ച് ഭാഷയിൽ എനിക്ക് വേണ്ടത്ര പ്രകടിപ്പിക്കാൻ കഴിയാത്തതിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു,” എന്ന് റൂസോ പ്രസ്താവനയിൽ പറഞ്ഞു. തന്റെ ഭാഷാ പരിമിതി മൂലം ദുരന്തത്തിന്റെ ഗൗരവത്തിൽ നിന്നും എയർലൈൻ ജീവനക്കാരുടെ കഠിനാധ്വാനത്തിൽ നിന്നും ശ്രദ്ധ തിരിഞ്ഞുപോയതിൽ താൻ ദുഃഖിതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷാ പഠനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
