എഡ്മിന്റൻ: മനുഷ്യക്കടത്ത് കേസിൽ പ്രതിയായ മൺട്രിയോൾ സ്വദേശിയെ പിടികൂടി കാൽഗറി പൊലീസ്. ക്രൈംസ്റ്റോപ്പേഴ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മൺട്രിയോൾ സ്വദേശിയായ 33 കാരൻ നെയ്ൽസൺ ബെനോയിറ്റ്-ആൻസിയോൺ ആണ് മാർച്ച് 12-ന് അറസ്റ്റിലായത്. ആൽബർട്ട ലോ എൻഫോഴ്സ്മെന്റ് റെസ്പോൺസ് ടീമും (ALERT) പ്രാദേശിക പോലീസും സംയുക്തമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ലൈംഗിക സേവനങ്ങൾക്കായി സ്ത്രീകളെ ചൂഷണം ചെയ്യുക, പരസ്യം നൽകുക, ഇതിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി കാനഡയിലുടനീളം സഞ്ചരിച്ച് പെൺകുട്ടികളെയും സ്ത്രീകളെയും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. കൂടുതൽ ഇരകൾ ഉണ്ടെങ്കിൽ പൊലീസുമായി ബന്ധപ്പെടാൻ അധികൃതർ ആവശ്യപ്പെട്ടു.

നിലവിൽ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചിരിക്കുകയാണ്. കേസ് ഏപ്രിൽ 10-ന് വീണ്ടും കോടതി പരിഗണിക്കും. കാനഡയിലെ വിവിധ ഇടങ്ങളിൽ നിന്ന് ഇരയാക്കപ്പെട്ടവർക്ക് വിവരം നൽകാൻ പ്രയാസമുണ്ടാകുമെങ്കിലും അന്വേഷണത്തിൽ അവരുടെ മൊഴികൾ നിർണ്ണായകമാണെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിവുള്ളവർ പൊലീസിനെയോ ക്രൈംസ്റ്റോപ്പേഴ്സിനെയോ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
