വാഷിങ്ൺ: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിൽ ഇൻബോക്സ് ഹാക്ക് ചെയ്തതായി ഇറാൻ അനുകൂല ഹാക്കർ ഗ്രൂപ്പായ ഹൻഡാല അവകാശപ്പെട്ടു. പട്ടേലിന്റെ സ്വകാര്യ ഫോട്ടോകളും പ്രധാനപ്പെട്ട രേഖകളും ഇവർ ഇന്റർനെറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
കാഷ് പട്ടേലിന്റെ ഇമെയിൽ ചോർന്നതായും ഓൺലൈനിൽ പ്രചരിക്കുന്ന രേഖകൾ യഥാർത്ഥമാണെന്നും അമേരിക്കൻ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 2010 മുതൽ 2019 വരെയുള്ള കാലയളവിലെ ഔദ്യോഗികവും വ്യക്തിപരവുമായ നിരവധി സന്ദേശങ്ങളാണ് ഹാക്കർമാർ പുറത്തുവിട്ടത്.

ആരാണ് ഹൻഡാല?
പലസ്തീൻ അനുകൂലികളാണെന്ന് അവകാശപ്പെടുന്ന ഇവരെ ഇറാന്റെ സൈബർ ഇന്റലിജൻസ് യൂണിറ്റിന്റെ ഭാഗമായാണ് അന്താരാഷ്ട്ര നിരീക്ഷകർ കണക്കാക്കുന്നത്. നേരത്തെയും പ്രമുഖ കമ്പനികൾക്കെതിരെ ഇവർ സൈബർ ആക്രമണം നടത്തിയിട്ടുണ്ട്. എഫ്ബിഐ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അതീവ ഗൗരവത്തോടെയാണ് അമേരിക്കൻ ഏജൻസികൾ ഈ സുരക്ഷാ വീഴ്ചയെ കാണുന്നത്.
