ലഡാക്ക്: സന്ദർശകരുടെ പ്രിയപ്പെട്ട പാതയായ ശ്രീനഗർ-ലേ ഹൈവേയിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ ഹിമപാതത്തിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായി. സോജി ലാ പാസിലെ ‘ക്യാപ്റ്റൻ-ടേൺ’ എന്ന സ്ഥലത്തുവെച്ചാണ് പ്രകൃതി ദുരന്തം വിതച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ഏകദേശം 15-ഓളം വാഹനങ്ങൾ മഞ്ഞിനടിയിൽ അകപ്പെടുകയും ചെയ്തു.
മരിച്ചവരിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. പൊലീസ്, ഇന്ത്യൻ സൈന്യം, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ, ദുരന്തനിവാരണ സേന എന്നിവർ സംയുക്തമായി വലിയ തോതിലുള്ള രക്ഷാപ്രവർത്തനമാണ് നടത്തുന്നത്.

കശ്മീരിലെ സോനാമാർഗ് ഭാഗത്തുനിന്നും ലഡാക്കിലെ ദ്രാസ് ഭാഗത്തുനിന്നും ഒരേസമയം രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നിലവിൽ ഹൈവേ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണറും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കാനും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
