ഓട്ടവ: അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ഫെഡറൽ ഗവൺമെന്റ് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളെത്തുടർന്ന് കാനഡയിലെ ഉന്നത വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഓട്ടവയ്ക്ക് സമീപമുള്ള പെർത്തിലെ പ്രശസ്തമായ അൽഗോൻക്വിൻ കോളേജ് ക്യാംപസ് അടച്ചുപൂട്ടാൻ തീരുമാനിച്ചതോടെ സേവ് അവർ കോളേജ് എന്ന മുദ്രാവാക്യവുമായി വിദ്യാർഥികൾ കൂടുകൽ പ്രതിഷേധത്തിലാണ്.
ലക്ഷക്കണക്കിന് ഡോളറിന്റെ സാമ്പത്തിക കമ്മി നികത്താനാവാത്തതും വിദേശ വിദ്യാർഥികളുടെ കുറവുമാണ് കമ്പനി പൂട്ടാൻ കാരണം. പെർത്തിലെ പാരമ്പര്യ കലകളായ ഹെറിറ്റേജ് മേസൺറി,കാർപെന്ററി തുടങ്ങിയ കോഴ്സുകൾക്ക് ആഗോളതലത്തിൽ തന്നെ അറിയപ്പെട്ടിരുന്നു. കോളേജ് പൂട്ടുന്നത് നഗരത്തിന്റെ സമ്പദ് വ്യവസ്ഥയെയും സാംസ്കാരിക പൈതൃകത്തെയും തകർക്കുമെന്ന് മേയർ ജൂഡി ബ്രൗൺ ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്താരാഷ്ട്ര വിദ്യാർഥികളെ വെറും പണമുണ്ടാക്കാനുള്ള മാർഗമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് വിദ്യാർഥികൾക്കിടയിൽ വിമർശമുണ്ട്. വിദേശ വിദ്യാർഥികളില്ലാതെ ഒരു സ്ഥാപനത്തിന് നിലനിൽപ്പില്ലെങ്കിൽ അത് മാനേജ്മെന്റിന്റെ പരാജയമാണെന്ന് വിദ്യാർഥിയായ റോബിൻ ഗിഫോർഡ് പ്രതികരിച്ചു. 2024 ൽ വീസ പെർമിറ്റുകളിൽ ഉണ്ടായ അപ്രതീക്ഷിത കുറവ് പല പ്രവിശ്യകളെയും സമാനമായ രീതിയിൽ ബാധിച്ചിട്ടുണ്ടെന്ന് കാനഡയുടെ ഓഡിറ്റർ ജനറൽ കാരെൻ ഹോഗൻ വ്യക്തമാക്കി.
