മിയാമി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിനെ സ്വന്തം പേരുമായി ബന്ധിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശത്തിന് മറുപടിയുമായി ഇറാൻ. വിവാദ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്‌സ്‌റ്റീൻ്റെ ഉടമസ്ഥതയിലുള്ള ദ്വീപിന്റെ ചിത്രം പങ്കുവെച്ചാണ് ഇറാൻ തിരിച്ചടിച്ചത്. മിയാമിയിൽ നടന്ന സൗദി അനുകൂല നിക്ഷേപക സംഗമത്തിലായിരുന്നു ട്രംപ് വിവാദ പരാമർശം നടത്തിയത്. ഇറാനുമായുള്ള സമാധാന ചർച്ചകളെക്കുറിച്ച് സംസാരിക്കവെ, “അവർ ‘സ്ട്രെയിറ്റ് ഓഫ് ട്രംപ്’ തുറന്നു കൊടുക്കണം… അതായത് ഹോർമുസ്. എന്നോട് ക്ഷമിക്കണം, അതൊരു വലിയ തെറ്റായിപ്പോയി,” എന്ന് ട്രംപ് പരിഹസിച്ചു. മാധ്യമങ്ങൾ ഇത് വലിയ വാർത്തയാക്കുമെന്ന് തനിക്കറിയാമെന്നും എന്നാൽ തന്റെ ഭാഗത്തുനിന്ന് അബദ്ധങ്ങൾ സംഭവിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ ഈ അവകാശവാദത്തിന് കടുത്ത ഭാഷയിലാണ് ഇറാൻ മറുപടി നൽകിയത്. “സ്ട്രെയിറ്റ് ഓഫ് ട്രംപ്!!! സത്യത്തിൽ അത് എപ്‌സ്‌റ്റീൻ ദ്വീപിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്,” എന്ന് ഇറാൻ കോൺസുലേറ്റ് കുറിച്ചു.ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് തങ്ങളുടെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ ട്രംപിനെ പരിഹസിച്ചു. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പേരുദോഷം കേട്ട എപ്‌സ്‌റ്റീന്റെ ഉടമസ്ഥതയിലുള്ള ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപിന്റെ ഭൂപടം പങ്കുവെച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രതികരണം.

എപ്‌സ്‌റ്റീനുമായി ട്രംപിന് മുൻപുണ്ടായിരുന്ന ബന്ധത്തെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള ഇറാന്റെ ഈ നീക്കം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. യുഎസ്-ഇറാൻ യുദ്ധസാഹചര്യത്തിൽ ലോകം ഉറ്റുനോക്കുന്ന ഏറ്റവും തന്ത്രപ്രധാനമായ മേഖലയാണിത്. ലോകത്തെ ഏറ്റവും തിരക്കേറിയ എണ്ണക്കടത്ത് പാതയായ ഹോർമൂസ് കടലിടുക്കിലൂടെ യാണ് സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ പ്രധാന എണ്ണക്കയറ്റുമതി നടക്കുന്നത്. പാത അടഞ്ഞുകിടക്കുന്നത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാനും പെട്രോളിയം ഉത്‌പന്നങ്ങളുടെ വിതരണം തടസ്സപ്പെടാനും കാരണമായിട്ടുണ്ട്.
