ഫ്രെഡറിക്ടൺ: ന്യൂബ്രൺസ്വിക് പ്രവിശ്യയിലെ വയോജന പരിചരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കാനായി സർക്കാർ പ്രഖ്യാപിച്ച ദീർഘകാല പദ്ധതിക്കെതിരെ വിമർശനം ശക്തം. അടുത്ത 2-3 വർഷത്തിനുള്ളിൽ 624 പുതിയ കെയർ ബെഡുകൾ സജ്ജമാക്കുമെന്നും ജീവനക്കാരുടെ വേതനം വർധിപ്പിക്കുമെന്നുമാണ് പദ്ധതിയിലെ പ്രധാന വാഗ്ദാനം. എന്നാൽ, നിലവിൽ ആശുപത്രികളിൽ ബെഡുകൾക്കായി കാത്തിരിക്കുന്ന നൂറുകണക്കിന് വയോധികരുടെ ദുരിതം പരിഹരിക്കാൻ ഈ പദ്ധതിക്ക് അടിയന്തര സ്വഭാവമില്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നിലവിൽ പ്രവിശ്യയിലെ ആശുപത്രി ബെഡുകളിൽ 37 ശതമാനവും ദീർഘകാല പരിചരണം ആവശ്യമുള്ള വയോധികരാണ്. അടിയന്തര ചികിത്സ ആവശ്യമില്ലെങ്കിലും സുരക്ഷിതമായ മറ്റ് സംവിധാനങ്ങളില്ലാത്തതിനാൽ ഇവർക്ക് മാസങ്ങളോളം ആശുപത്രികളിൽ തുടരേണ്ടി വരുന്നു. ഇത് ആരോഗ്യ സംവിധാനത്തെ മൊത്തത്തിൽ ബാധിക്കുന്നുണ്ട്.

ഭരണകൂടം ഏകദേശം 10 ഡോളർ ഈ മേഖലയ്ക്കായി നീക്കിവെച്ചിട്ടുണ്ടെങ്കിലും, ജീവനക്കാരുടെ കുറവും കുറഞ്ഞ വേതനവുമാണ് പ്രധാന വെല്ലുവിളിയെന്ന് കെയർ ഹോം അസോസിയേഷനുകൾ വ്യക്തമാക്കി. 2030-ഓടെ പ്രവിശ്യയിലെ 28 ശതമാനം ജനങ്ങളും 65 വയസ്സിന് മുകളിലുള്ളവരാകുമെന്നിരിക്കെ, ഏകദേശം 2000 പുതിയ ബെഡുകളെങ്കിലും ആവശ്യമായി വരും. നിലവിലെ പദ്ധതി ഒരു നല്ല തുടക്കമാണെങ്കിലും, അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ വയോജന പരിചരണ രംഗം കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകി.
