മലപ്പുറം: എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് തന്നോടല്ല അവരോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഡിപിഐയുടെ പിന്തുണ സംബന്ധിച്ച ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വോട്ടിനു വേണ്ടി എൽഡിഎഫിന് അവസരവാദ നിലപാടില്ല. തത്വാധിഷ്ഠിത നിലപാടാണ് മുന്നണിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന് ആപത്തായതിനാലാണ് വർഗീയതയെ എൽഡിഎഫ് എതിർക്കുന്നത്. 10 വർഷം വർഗീയ സംഘർഷം കേരളത്തിൽ ഉണ്ടായില്ല. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫിന്. എല്ലാ വർഗീയതയെയും എൽഡിഎഫ് എതിർക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യുഡിഎഫ് ആരോപണം ഉന്നയിക്കുകയാണ്. അതിലൂടെ എന്തെങ്കിലും നേടാമെന്ന് വിചാരിക്കേണ്ട. ജനം ശരിയായ രീതിയിൽ വിലയിരുത്തും. എല്ലാ വർഗീയ ശക്തികളോടും ഒരേ നിലപാടാണ്. ഒരു വർഗീയതയോടും ബന്ധമില്ല. യുഡിഎഫ് പ്രചരിപ്പിക്കുന്നതുപോലെ, സിപിഎമ്മിന് ഏതെങ്കിലും വർഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന് വരുത്താനാണ് ശ്രമം. എൽഡിഎഫിനെ അതിനു കിട്ടില്ല. എത്രയോ കാലമായി വർഗീയതയോട് ഉറച്ച നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചിട്ടുള്ളത്. അതിൽ മാറ്റമുണ്ടായിട്ടില്ല. കോൺഗ്രസ് അങ്ങനെയല്ല. കോലീബി സഖ്യവും ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സൗകര്യം ഒരുക്കിയതും ഓർക്കണം. കോൺഗ്രസിനെ പവിത്രീകരിക്കാനാണ് ശ്രമം. എല്ലാക്കാലവും വർഗീയതയ്ക്കെതിരെ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിനെ മോശക്കാരാക്കാൻ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളം കൈവരിച്ച വികസന മുന്നേറ്റങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണോ അതോ അതിന് ഇടവേള വേണോ എന്ന് തീരുമാനിക്കുന്ന സാമൂഹിക തെരഞ്ഞെടുപ്പാണ് വരാനി രിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം തിരൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കേവലം രാഷ്ട്രീയ വിഷയം മാത്രമല്ലെന്നും സമഗ്ര വികസനവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന കേരളത്തിനായുള്ള ചുവടുവെപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് കേരളം കൈവരിച്ച മാറ്റങ്ങൾ എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളുടെ ഫലമാണ്. പ്രഖ്യാപനങ്ങൾ സമയബന്ധിതമായി നടപ്പാക്കിയ ശൈലിയാണ് സർക്കാരിന്റേത്. അടിസ്ഥാന സൗകര്യ വികസനത്തിലെ മുരടിപ്പ് മാറ്റി ദേശീയപാത, തുറമുഖം, ഐടി, വ്യാവസായിക മേഖലകളിൽ കേരളം പുതിയ സാമ്പത്തിക ഘട്ടത്തിലേക്ക് കടന്നു. ഇത് കണക്കുകളിൽ മാത്രമല്ല, ജനങ്ങളുടെ ജീവിതത്തിലും പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
