വാഷിങ്ടൺ: അമേരിക്കയിലെ വിദേശ തൊഴിലാളികളുടെ കുറഞ്ഞ വേതന നിരക്ക് പരിഷ്കരിക്കാനുള്ള നിർദ്ദേശം യുഎസ് തൊഴിൽ വകുപ്പ് പുറപ്പെടുവിച്ചു. പുതിയ നിയമം നടപ്പിലായാൽ, വിദേശ തൊഴിലാളികളെ നിയമിക്കുമ്പോൾ കമ്പനികൾ നൽകേണ്ടി വരുന്ന കുറഞ്ഞ ശമ്പളത്തിൽ ഏകദേശം 14,000 ഡോളർ (ഏകദേശം 11.5 ലക്ഷം രൂപ) വരെ വർദ്ധനവുണ്ടാകും. ഇത് ഇന്ത്യൻ ഐടി പ്രൊഫഷണലുകളെയും എൻജിനീയർമാരെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുക. വിദേശ തൊഴിലാളികളുടെ തൊഴിൽ പരിചയമനുസരിച്ചുള്ള നാല് തരം വേതന ഘടനയിലാണ് മാറ്റം വരുത്തുന്നത്:
ലെവൽ 1 (തുടക്കക്കാർ): ശമ്പള പരിധിയിൽ 33.39 ശതമാനം വർദ്ധനവ്.
ലെവൽ 2 (മിഡ് ലെവൽ): നിലവിലുള്ളതിനേക്കാൾ 12 ശതമാനം വർദ്ധനവ്.
ലെവൽ 3 & 4 (സീനിയർ): ഏകദേശം 20.79 ശതമാനം വരെ വർദ്ധനവ്.
നിലവിൽ ഒരു തസ്തികയ്ക്ക് 80,000 ഡോളർ ശമ്പളം നൽകുന്ന സ്ഥാനത്ത് ഇനി മുതൽ 95,000 ഡോളറിനും 1,05,000 ഡോളറിനും ഇടയിൽ ശമ്പളം നൽകേണ്ടി വരും.

ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?
വിദേശ തൊഴിലാളികൾക്ക് ഉയർന്ന ശമ്പളം നൽകേണ്ടി വരുന്നത് കമ്പനികളുടെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കും. ഇത് തുടക്കക്കാരായ ഇന്ത്യൻ പ്രൊഫഷണലുകളെ നിയമിക്കുന്നതിൽ നിന്ന് കമ്പനികളെ പിന്നോട്ട് വലിച്ചേക്കാം. ഉയർന്ന ശമ്പളം നൽകേണ്ടി വരുമ്പോൾ കൂടുതൽ വൈദഗ്ധ്യമുള്ളവരെ മാത്രം നിയമിക്കാൻ കമ്പനികൾ ശ്രദ്ധിക്കും. യുഎസിലെ നിയമങ്ങൾ കർശനമാകുന്നതോടെ ഇന്ത്യൻ പ്രൊഫഷണലുകൾ കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട്.
എന്തുകൊണ്ട് ഈ മാറ്റം?
അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ അവസരങ്ങളും വേതനവും സംരക്ഷിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. വിദേശ തൊഴിലാളികളെ കുറഞ്ഞ ശമ്പളത്തിന് നിയമിക്കുന്നത് വഴി പ്രാദേശിക തൊഴിലാളികൾക്ക് അവസരം നഷ്ടപ്പെടുന്നത് തടയാൻ ഇതിലൂടെ സാധിക്കുമെന്ന് യുഎസ് അധികൃതർ വിശ്വസിക്കുന്നു. നിലവിൽ ഇതൊരു നിർദ്ദേശം മാത്രമാണ്. 60 ദിവസത്തെ പൊതുജനാഭിപ്രായം തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. നേരത്തെ ട്രംപ് ഭരണകൂടം സമാനമായ നീക്കം നടത്തിയിരുന്നെങ്കിലും അന്ന് നിയമതടസ്സങ്ങൾ നേരിട്ടിരുന്നു.
