Monday, March 30, 2026

ബിഹാറിൽ അധികാര കൈമാറ്റം; നിയമസഭാ കൗൺസിൽ സ്ഥാനം രാജിവെച്ച് നിതീഷ് കുമാർ

പട്ന: ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ നിയമസഭാ കൗൺസിൽ അംഗത്വം രാജിവെച്ചു. കഴിഞ്ഞ മാർച്ച് 16-നാണ് ജെഡി(യു) അധ്യക്ഷനായ അദ്ദേഹം നിയമസഭാ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് സഭകളിലും അംഗത്വമുള്ളവർ 14 ദിവസത്തിനുള്ളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് രാജിവയ്ക്കണമെന്ന നിയമപരമായ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത നീക്കം.

ദേശീയ രാഷ്ട്രീയത്തിലേക്ക് നിതീഷ് കുമാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന സൂചനകൾക്കിടയിൽ, അദ്ദേഹം ഏപ്രിൽ 9-ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം എന്നാണ് ഒഴിയുകയാണോ എന്ന ചോദ്യങ്ങളോട് ജെഡി(യു) നേതാക്കൾ വ്യക്തമായ മറുപടി നൽകിയിട്ടില്ലെങ്കിലും, ബിഹാറിൽ ഭരണകൈമാറ്റത്തിനുള്ള സാധ്യതകൾ ശക്തമാണ്. ബിജെപി നിയമസഭാ കക്ഷി നേതാവും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരിയെയാണ് നിതീഷ് കുമാറിന് ശേഷം മുഖ്യമന്ത്രി പദത്തിലെത്താൻ സാധ്യതയുള്ള നേതാവായി രാഷ്ട്രീയ വൃത്തങ്ങൾ കണക്കാക്കുന്നത്.

1985-ൽ എംഎൽഎയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച നിതീഷ് കുമാർ, വാജ്‌പേയി സർക്കാരിൽ കേന്ദ്രമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005-ൽ ആദ്യമായി ബിഹാർ മുഖ്യമന്ത്രിയായ അദ്ദേഹം, 2025-ലെ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ച് പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ തലത്തിലേക്ക് നീങ്ങുന്നത് വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!