പത്തനംതിട്ട: അടൂരിലെ യുഡിഎഫ് പ്രചാരണ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ പരിഹാസവുമായി രാഹുൽ ഗാന്ധി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതി ഭയന്നാണ് മുഖ്യമന്ത്രി മോദിക്ക് മുന്നിൽ കീഴടങ്ങി നിൽക്കുന്നതെന്നും, അതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കാത്തതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും യുഡിഎഫിനെ തോൽപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും അയ്യപ്പന്റെ സ്വത്ത് കവർന്നതും പ്രധാനമന്ത്രി മനഃപൂർവ്വം മറക്കുകയാണെന്നും രാഹുൽ ആരോപിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും ശിക്ഷിക്കുമെന്നും അദ്ദേഹം വേദിയിൽ പ്രഖ്യാപിച്ചു.

റബ്ബർ കർഷകരെയും സാധാരണക്കാരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുപോലെ വഞ്ചിക്കുകയാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. മോദി രാജ്യത്തെ കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കുന്നത് പോലെ പിണറായി വിജയൻ കേരളത്തെ അദാനിക്ക് കൈമാറുകയാണ്. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ ശക്തിയെ എൽഡിഎഫ് ഇല്ലാതാക്കിയെന്നും, റബ്ബർ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകി യുഡിഎഫ് അവരെ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
