ടൊറൻ്റോ : ഒന്റാരിയോയിൽ പുതിയ കോവിഡ് വകഭേദമായ ബിഎ.3.2 സ്ഥിരീകരിച്ചതായി പബ്ലിക് ഹെൽത്ത് ഒന്റാരിയോയുടെ ഏറ്റവും പുതിയ എപ്പിഡെമിയോളജിക്കൽ സർവേ റിപ്പോർട്ട്. ജനുവരി 18 മുതൽ ഫെബ്രുവരി 14 വരെയുള്ള കാലയളവിൽ 21 പേർക്കാണ് പ്രവിശ്യയിൽ ഈ വകഭേദം ബാധിച്ചത്. 2024 നവംബർ 22-ന് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഈ വകഭേദം നിലവിൽ കാനഡ ഉൾപ്പെടെ 23 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലെ മലിനജല സാമ്പിളുകളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC) അറിയിച്ചു.
പുതിയ വകഭേദം റിപ്പോർട്ട് ചെയ്തെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പകർച്ചവ്യാധി വിദഗ്ധൻ ഡോ. ഐസക് ബോഗോച്ച് വ്യക്തമാക്കി. രോഗലക്ഷണങ്ങളിലോ രോഗനിർണ്ണയ രീതികളിലോ ചികിത്സയിലോ നിലവിൽ മാറ്റങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന പ്രതിരോധ മാർഗ്ഗങ്ങൾ തന്നെ ഇതിനും മതിയെന്നും, സാധാരണ ജനജീവിതത്തെ ഇത് ബാധിക്കില്ലെന്നും സി അദ്ദേഹം കൂട്ടിച്ചേർത്തു.

2020-ലെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി, ഭൂരിഭാഗം ആളുകളും വാക്സിൻ സ്വീകരിച്ചവരോ അല്ലെങ്കിൽ നേരത്തെ രോഗബാധിതരായവരോ ആയതിനാൽ വൈറസ് ഇപ്പോൾ പഴയതുപോലെ അപകടകാരിയല്ലെന്ന് ഡോ. ബോഗോച്ച് വിലയിരുത്തി. പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഈ വൈറസ് ഇപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. എന്നാൽ പഴയതുപോലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ പൂർണ്ണമായി തളർത്തുന്ന അവസ്ഥ ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്റാരിയോയിലെ പബ്ലിക് ഹെൽത്ത് റെസ്പിറേറ്ററി വൈറസ് ടൂൾ പ്രകാരം, മാർച്ച് 15-നും 21-നും ഇടയിലുള്ള വാരത്തിൽ കോവിഡ് വ്യാപനം മുൻപത്തെ ആഴ്ചയെ അപേക്ഷിച്ച് കുറവാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നവംബർ മുതൽ ജനുവരി പകുതി വരെ കേസുകളിൽ വർദ്ധനവ് ഉണ്ടായെങ്കിലും, അതിനുശേഷം രോഗവ്യാപനം ഒരേ നിലയിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
