ലണ്ടൻ: ഇറാനെതിരായ സൈനിക നടപടികളിൽ സഖ്യകക്ഷികൾ പിന്തുണ നൽകാത്ത സാഹചര്യത്തിൽ, നാറ്റോ (NATO) സഖ്യത്തിൽ നിന്ന് അമേരിക്ക പിന്മാറുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ് പത്രമായ ‘ടെലിഗ്രാഫിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
നാറ്റോ സഖ്യത്തിന് വിശ്വാസ്യതയില്ലെന്നും അതൊരു ‘കടലാസ് പുലി’ (Paper Tiger) മാത്രമാണെന്നും ട്രംപ് പരിഹസിച്ചു. സഖ്യത്തിൽ തുടരുന്നതിനെക്കുറിച്ച് ഇനി ഒരു പുനർവിചിന്തനത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിലെ സുരക്ഷയ്ക്കായി സൈന്യത്തെ വിന്യസിക്കണമെന്ന അമേരിക്കയുടെ ആവശ്യം നാറ്റോ സഖ്യകക്ഷികൾ നിരാകരിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. യുക്രൈൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അമേരിക്ക കൂടെനിന്നിട്ടും, ഇറാൻ വിഷയത്തിൽ സഖ്യകക്ഷികൾ അമേരിക്കയെ സഹായിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാൻ വിഷയത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറെയും ട്രംപ് വിമർശിച്ചു. ബ്രിട്ടന്റെ നാവികസേന ദുർബലമാണെന്നും പ്രവർത്തിക്കാത്ത വിമാനവാഹിനിക്കപ്പലുകളാണ് അവർക്കുള്ളതെന്നും ട്രംപ് പരിഹസിച്ചു. സഖ്യകക്ഷികൾ പ്രതിരോധത്തിനായി കൂടുതൽ പണം ചിലവാക്കണമെന്ന ‘പേ-ടു-പ്ലേ’ (Pay-to-play) മാതൃക കൊണ്ടുവരാനും ജർമ്മനിയിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാനും ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപീകരിച്ച സൈനിക സഖ്യമാണിത് നാറ്റോ. ഒരു അംഗരാജ്യം ആക്രമിക്കപ്പെട്ടാൽ സഖ്യകക്ഷികളെല്ലാം ചേർന്ന് പ്രതിരോധിക്കണം എന്നതാണ് ഇതിന്റെ അടിസ്ഥാനം . എന്നാൽ ഒരു രാജ്യം സ്വന്തം നിലയ്ക്ക് ആക്രമണം നടത്തുമ്പോൾ ഈ നിയമം ബാധകമല്ലെന്നാണ് മറ്റ് അംഗരാജ്യങ്ങളുടെ നിലപാട്
