നൈജീരിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഓശാന ഞായർ ആഘോഷിച്ച സമയത്ത് നൈജീരിയയിൽ നിന്ന് അതീവ ദുഃഖകരമായ വാർത്തയാണ് പുറത്തുവന്നത്. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ അങ്വാൻ റുകുബയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ മുപ്പതോളം പേർ കൊല്ലപ്പെട്ടു. പ്രാർത്ഥനകൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന നിരപരാധികളെ ലക്ഷ്യം വെച്ചായിരുന്നു ഈ ക്രൂരമായ ആക്രമണം.
വൈകുന്നേരം എട്ടു മണിയോടെ തെരുവിലിറങ്ങിയ തോക്കുധാരികൾ യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. Joseph Jude Edward എന്ന ഫേസ്ബുക്ക് അകൗണ്ടിലൂടെയാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 27 മുതൽ 30 പേർ വരെ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. പരിക്കേറ്റ നിരവധി പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നു.

facebook.com/reel/1408503441318639↗
https://www.facebook.com/reel/933920075691181
ഫുലാനി മിലിഷ്യ അല്ലെങ്കിൽ ബോക്കോ ഹറാം ഭീകര സംഘടനകളാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നൈജീരിയയിൽ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യം വെച്ച് ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. വിശുദ്ധ വാരത്തിന്റെ തുടക്കത്തിൽ നടന്ന ഈ കൂട്ടക്കൊല വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നൈജീരിയൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. നിരപരാധികളായ മനുഷ്യർക്ക് നേരെ നടന്ന ഈ അക്രമത്തെ അപലപിച്ച് പലരും രംഗത്തെത്തി തുടങ്ങിയിട്ടുണ്ട്. നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
