Thursday, April 2, 2026

നോവസ്കോഷയിൽ മദ്യവിൽപന വ്യാപിപ്പിക്കില്ല: റിപ്പോർട്ട് അടുത്തയാഴ്ച

ഹാലിഫാക്സ് : നോവസ്കോഷയിലെ സൂപ്പർമാർക്കറ്റുകളിലും പലചരക്ക് കടകളിലും മദ്യവിൽപന വ്യാപിപ്പിക്കാനുള്ള പദ്ധതികളിൽ നിന്ന് പ്രീമിയർ ടിം ഹൂസ്റ്റണിന്റെ നേതൃത്വത്തിലുള്ള സർക്കാർ തൽക്കാലം പിൻവാങ്ങി. ഈ വിഷയത്തിൽ അടുത്തയാഴ്ച റിപ്പോർട്ട് പുറത്തുവിടുമെങ്കിലും നിലവിൽ മദ്യവിൽപന വിപുലീകരിക്കുന്നത് സർക്കാരിന്റെ മുൻഗണനാ പട്ടികയിലില്ലെന്ന് ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പ്രീമിയർ വ്യക്തമാക്കി. സംസ്ഥാനത്ത് ദീർഘകാലമായി തുടരുന്ന ചർച്ചയാണിതെന്നും എന്നാൽ ഇപ്പോൾ മറ്റ് പ്രധാന കാര്യങ്ങളിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മെയ് മാസത്തിൽ ആരംഭിച്ച പഠനത്തിന് ശേഷം മദ്യ വ്യവസായ മേഖലയിലെ പ്രമുഖർ, റീട്ടെയിൽ വ്യാപാരികൾ, ആരോഗ്യ സുരക്ഷാ വിദഗ്ധർ എന്നിവരുമായി സർക്കാർ ചർച്ചകൾ നടത്തിയിരുന്നു. ഏകദേശം മൂന്ന് ലക്ഷം ഡോളർ ചെലവഴിച്ചാണ് ഈ പഠന റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ പ്രാദേശികമായി മദ്യവും ക്രാഫ്റ്റ് ബിയറും ഉൽപ്പാദിപ്പിക്കുന്നവർക്കിടയിൽ പദ്ധതിയെക്കുറിച്ച് സമ്മിശ്രമായ അഭിപ്രായമാണ് ഉയർന്നുവന്നതെന്ന് ഹൂസ്റ്റൺ ചൂണ്ടിക്കാട്ടി. സംഘടനകൾക്കുള്ളിൽ തന്നെ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുണ്ട്.

പ്രാദേശിക ഉൽപ്പാദകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ധനമന്ത്രി ജോൺ ലോർ വ്യക്തമാക്കി. മദ്യവിൽപന രീതി മാറ്റുന്നത് തങ്ങളുടെ വിപണിയെയും വിതരണ ശൃംഖലയെയും ദോഷകരമായി ബാധിക്കുമെന്ന് പകുതിയിലധികം പ്രാദേശിക ഉൽപ്പാദകരും ആശങ്ക പ്രകടിപ്പിച്ചു. കടകളിലെ ഷെൽഫ് സ്പേസ് അടക്കമുള്ള കാര്യങ്ങളിൽ ഇവർക്ക് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് വിപുലീകരണ നീക്കം തൽക്കാലം നിർത്തിവെക്കാൻ തീരുമാനിച്ചത്. ജനങ്ങളുടെയും വ്യാപാരികളുടെയും അഭിപ്രായങ്ങൾ കേൾക്കേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ടാണ് പഠനം നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അടുത്തയാഴ്ച റിപ്പോർട്ട് പുറത്തുവരുന്നതോടെ ഈ വിഷയത്തിൽ കൂടുതൽ വ്യക്തതയുണ്ടാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!