ചെന്നൈ: ഐ.പി.എൽ 2026 സീസണിലെ നിർണ്ണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടുന്നു. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ട സി.എസ്.കെയ്ക്ക് സ്വന്തം തട്ടകമായ ചെപ്പോക്കിൽ ഇന്ന് വിജയം അനിവാര്യമാണ്.
രാജസ്ഥാൻ റോയൽസിൽ നിന്നും ഈ സീസണിൽ ചെന്നൈയിലെത്തിയ സഞ്ജു സാംസണിലാണ് ആരാധകരുടെ പ്രതീക്ഷ മുഴുവൻ. ആദ്യ മത്സരത്തിൽ 7 പന്തിൽ 6 റൺസ് എടുത്ത് പുറത്തായ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ്. പവർപ്ലേയിൽ ടീമിന് തകർപ്പൻ തുടക്കം നൽകുക എന്ന ദൗത്യമാണ് ഓപ്പണർ റോളിൽ സഞ്ജുവിനുള്ളത്.

പഞ്ചാബിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ എട്ടാം സ്ഥാനത്താണ് സഞ്ജു ഉള്ളത്. 2 അർധ സെഞ്ചുറികൾ, 32 സിക്സുകൾ, 69 ഫോറുകൾ, റൺസ്: 796. കണക്കുകൾ അനുകൂലമാണെങ്കിലും സഞ്ജുവിന് മുന്നിൽ ചില വെല്ലുവിളികളുണ്ട്. പഞ്ചാബിന്റെ അർഷ്ദീപ് സിങ്, മാർക്കോ യാൻസൻ എന്നിവരുടെ സ്വിങ് ബൗളിംഗും മുൻ സഹതാരം യുസ്വേന്ദ്ര ചഹാലിന്റെ സ്പിന്നും സഞ്ജുവിനെ പരീക്ഷിച്ചേക്കും. കൂടാതെ, സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്കിലെ പിച്ചിൽ സഞ്ജുവിന്റെ മുൻപത്തെ റെക്കോർഡുകൾ അത്ര മികച്ചതല്ല എന്നതും ശ്രദ്ധേയമാണ്.
ആദ്യ മത്സരത്തിലെ നിരാശ മറികടന്ന് സഞ്ജു സാംസൺ ഇന്ന് ചെപ്പോക്കിൽ ബാറ്റിംഗ് വെടിക്കെട്ട് തീർക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ആരാധകർ.
