പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരേ മഹിളാ മോർച്ച പരാതി നൽകി. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ പിഷാരടിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കവിതാ മേനോൻ ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. രമേഷ് പിഷാരടി സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതിയിലെ ആരോപണം.

ബുധനാഴ്ച രാത്രി പാലക്കാട് വടക്കന്തറയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രമേഷ് പിഷാരടിയെ ബിജെപി വനിതാ കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇത് പിന്നീട് വലിയ വിവാദത്തിനിടയാക്കി. എന്നാൽ, വോട്ടുചോദിക്കുന്നതിനെതിരേയല്ല, സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിലാണ് പിഷാരടിയെ തടഞ്ഞതെന്നായിരുന്നു എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ വിശദീകരണം. സ്ത്രീവിരുദ്ധ പരാമർശത്തിൽ പിഷാരടി മാപ്പുപറയണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ നിയമനടപടിക്കില്ലെന്നും ജനങ്ങൾ വിലയിരുത്തട്ടേയെന്നുമായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം.
സംവിധായകൻ രഞ്ജിത് ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് രമേഷ് പിഷാരടി നൽകിയ ഉത്തരമാണ് സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ആരോപിച്ചിരുന്നത്. ഇതൊക്കെ വ്യക്തിപരമായി ഓരോ വ്യക്തികൾ ചെയ്യുന്ന കാര്യങ്ങളല്ലേ, അതുസംബന്ധിച്ച് അഭിപ്രായം പറയേണ്ടതുണ്ടോ എന്നായിരുന്നു പിഷാരടിയുടെ മറുപടി.
