കുടക്: കുടകിലെ വനമേഖലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനി ജി.എസ്. ശരണ്യയെ കണ്ടെത്തി. നാല് ദിവസം നീണ്ട തീവ്ര തിരച്ചിലിനൊടുവിൽ ഞായറാഴ്ച വൈകുന്നേരത്തോടെ വനത്തിന്റെ താഴ്വാരത്ത് നിന്നുമാണ് കർണാടക വനംവകുപ്പും പൊലീസും ശരണ്യയെ കണ്ടെത്തിയത്. ഏപ്രിൽ രണ്ടിന് കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറുന്നതിനിടെയാണ് ശരണ്യയെ കാണാതായത്.
കൊച്ചിയിൽ നിന്ന് കുടകിലെത്തിയ ശരണ്യ വനംവകുപ്പിന്റെ അനുമതിയോടെ പത്തംഗ സംഘത്തിനൊപ്പമാണ് യാത്ര തിരിച്ചത്. വൈകുന്നേരം നാല് മണിയോടെ മറ്റ് അംഗങ്ങൾ തിരിച്ചെത്തിയെങ്കിലും ശരണ്യ കൂടെയുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചെങ്കിലും വൈകാതെ ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ഇതോടെയാണ് മേഖലയിൽ വലിയ തോതിലുള്ള തിരച്ചിൽ ആരംഭിച്ചത്.

എട്ടോളം പ്രത്യേക സംഘങ്ങളാണ് ശരണ്യയ്ക്കായി വനത്തിനുള്ളിൽ തിരച്ചിൽ നടത്തിയത്. തിരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ വനമേഖലയിൽ നിന്ന് വീണ്ടും ഫോൺ സിഗ്നൽ ലഭിച്ചതാണ് രക്ഷാപ്രവർത്തകർക്ക് നിർണായകമായത്. ശരണ്യയെ ഉടൻ തന്നെ പ്രാഥമിക ചികിത്സകൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
