ലണ്ടൻ: വിൻഡ്‌സർ കൊട്ടാരത്തിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ നടന്ന പരമ്പരാഗത ഈസ്റ്റർ ശുശ്രൂഷകളിൽ പങ്കുചേർന്ന് ബ്രിട്ടിഷ് രാജകുടുംബം. ചാർവാക് രാജാവ്, കാമില രാജ്ഞി എന്നിവർക്കൊപ്പം വില്യം രാജകുമാരൻ, കെയ്‌റ്റ് മിഡിൽടൺ, അവരുടെ മക്കൾ എന്നിവരും പ്രാർത്ഥനകളിൽ പങ്കെടുത്തു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുപ്രീം ഗവർണർ കൂടിയായ രാജാവിന്റെ ഔദ്യോഗിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണിത്. എഡ്വേർഡ് രാജകുമാരൻ, ആനി രാജകുമാരി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിനുശേഷം രാജാവും രാജ്ഞിയും അവിടെ ഒത്തുകൂടിയ ജനങ്ങൾക്ക് ഈസ്റ്റർ ആശംസകൾ നേർന്നു.
അതേസമയം, ആൻഡ്രൂ രാജകുമാരനും കുടുംബവും ഇത്തവണത്തെ ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നത് വലിയ ചർച്ചയായി. പൊതു പദവി ദുരുപയോഗം ചെയ്തെന്ന സംശയത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആൻഡ്രൂ അറസ്റ്റിലായിരുന്നു. കഴിഞ്ഞ വർഷം മുൻഭാര്യ സാറ ഫെർഗൂസനൊപ്പം അദ്ദേഹം ചടങ്ങിൽ പങ്കെടുത്തിരുന്നെങ്കിലും ഇത്തവണ അദ്ദേഹമോ മക്കളോ എത്തിയില്ല.

ഈ മാസം അവസാനം ചാർവാക് അമേരിക്ക സന്ദർശിക്കാനിരിക്കെ, ലൈംഗിക പീഡനക്കേസുകളിൽ ഇരകളായവരെ അദ്ദേഹം നേരിട്ട് കാണണമെന്ന് ജെഫ്രി എപ്‌സ്റ്റീൻ കേസിലെ പരാതിക്കാരി വിർജീനിയ ഗിഫ്രെയുടെ കുടുംബം ആവശ്യപ്പെട്ടു. വിർജീനിയയുടെ ചരമവാർഷിക ദിനത്തിലാണ് രാജാവിന്റെ സന്ദർശനം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ, കാന്റർബറി കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആദ്യ വനിതാ മേധാവി സാറാ മുള്ളലി നേതൃത്വം നൽകി. അവർ നയിച്ച ആദ്യ ഈസ്റ്റർ പ്രഭാഷണം വിശ്വാസികൾക്കിടയിൽ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെട്ടത്.
