സിഡ്നി: മദ്യപിച്ച് വാഹനം ഓടിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ അറസ്റ്റിൽ. ഞായറാഴ്ച രാത്രി സിഡ്നിയിലെ മറൗബ്രയിലാണ് സംഭവം. നിലവിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്ന താരം മത്സരങ്ങളുടെ ഇടവേളയിൽ നാട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റിലാകുന്നത്. ടൂർണമെന്റിൽ കറാച്ചി കിങ്സിനെ നയിക്കുന്നതും വാർണറാണ്.
സാധാരണയായി നടക്കാറുള്ള പൊലീസ് പരിശോധനയിലാണ് വാർണർ കുടുങ്ങിയത്. പൊലീസ് പരിശോധന നടത്തുന്ന സ്ഥലത്തിന്റെ സമീപത്തുള്ള മറ്റൊരിടത്ത് വാർണർ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ അങ്ങോട്ട് ചെന്ന് താരത്തിന്റെ ബ്രത്ത് ടെസ്റ്റ് നടത്തി. നിയമപരമായ പരിധിയിൽ കൂടുതൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ താരത്തെ മറൗബ്ര പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. താരത്തിന് അടുത്തുതന്നെ കോടതിയിൽ ഹാജരാകേണ്ടതായി വരും.

അതേസമയം പിഎസ്എല്ലിലെ വാർണറുടെ തുടർന്നുള്ള കളിയെ ഇത് ബാധിച്ചേക്കില്ല. നിലവിൽ അത്തരം ആശങ്കകളില്ലെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ നിയമം അനുസരിച്ച് മദ്യപിച്ച് വാഹനം ഓടിച്ച കുറ്റം ചുമത്തിയാൽ ഡ്രൈവർക്ക് യാത്രാവിലക്കോ പാസ്പോർട്ട് ഹാജരാക്കേണ്ട സ്ഥിതിയോ ഇല്ല. ജാമ്യ ഉപാധികളിലും അത്തരത്തിലുള്ള പരാമർശങ്ങളില്ല. അതിനാൽ താരത്തിന് പിഎസ്എല്ലിൽ കളിക്കാനായേക്കും. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.ടൂർണമെന്റിൽ ഏപ്രിൽ 9 നാണ് കറാച്ചി കിങ്സിന്റെ അടുത്ത മത്സരം. അതിന് മുൻപ് ടീം ക്യാംപിൽ ഓസീസ് മുൻ താരം ചേർന്നേക്കും.
