എഡ്മിന്റൻ: കാനഡയിൽ നിന്ന് ആൽബർട്ട പ്രവിശ്യ വേർപിരിയണം എന്നാവശ്യപ്പെട്ട് നടക്കുന്ന ഒപ്പുശേഖരണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് സ്റ്റർജൻ ലേക്ക് ക്രീ നേഷൻ. ഇതുമായി ബന്ധപ്പെട്ട വാദം കേൾക്കൽ എഡ്മിന്റനിലെ കോടതിയിൽ ഇന്ന് ആരംഭിക്കും. ഫസ്റ്റ് നേഷൻസിന്റെ അനുമതിയില്ലാതെ ഇത്തരം രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നാണ് ഇവരുടെ പ്രധാന വാദം.
ആൽബർട്ട പ്രവിശ്യയും കാനഡ ഗവൺമെന്റും തങ്ങളുടെ ഉടമ്പടി അവകാശങ്ങൾ ലംഘിച്ചുവെന്നാണ് ഫസ്റ്റ് നേഷൻസ് ആരോപിക്കുന്നത്. കാനഡയിൽ നിന്ന് വേർപിരിയുന്നതിനെക്കുറിച്ച് ഹിതപരിശോധന നടത്താനായി ‘സ്റ്റേ ഫ്രീ ആൽബർട്ട’ എന്ന സംഘടന നിലവിൽ ഒപ്പുശേഖരണം നടത്തിവരികയാണ്. ഈ നീക്കം ഭരണഘടനാപരമായ തങ്ങളുടെ പ്രത്യേക അവകാശങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് ഫസ്റ്റ് നേഷൻ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

മതിയായ എണ്ണം ആളുകൾ ഒപ്പിട്ടാൽ വിഷയം വോട്ടിനിടുമെന്ന് പ്രവിശ്യാ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഹിതപരിശോധനയ്ക്ക് ആവശ്യമായ ഒരു ലക്ഷത്തി എഴുപത്തിയെണ്ണായിരത്തിലധികം ഒപ്പുകൾ ഇതിനോടകം തന്നെ ശേഖരിച്ചുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ഒപ്പുകൾ സമർപ്പിക്കാൻ ഇനിയും ഒരു മാസം ബാക്കിയുണ്ടെന്നിരിക്കെ, കോടതിയുടെ ഇടപെടൽ ഈ പ്രക്രിയയിൽ നിർണ്ണായകമാകും.
