Wednesday, April 8, 2026

ഹോര്‍മുസ് ഭാഗികമായി തുറക്കാമെന്ന് ഇറാന്‍; യുഎസ്- ഇറാന്‍ നിര്‍ണ്ണായക ചര്‍ച്ച ഏപ്രില്‍ 10ന്

ടെഹ്‌റാന്‍: രക്തരൂക്ഷിതമായ യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ലോകത്തിലെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ (Strait of Hormuz) നിയന്ത്രിതമായി വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും യാത്രാനുമതി നല്‍കാമെന്ന് ഇറാന്‍ സമ്മതിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം രണ്ടാഴ്ചത്തേക്ക് സുരക്ഷിതമാക്കുമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി അറിയിച്ചു.

ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാകും. പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളുടെ ശക്തമായ മധ്യസ്ഥതയിലാണ് ഈ സമാധാന നീക്കം സാധ്യമായത്. ഇറാന്റെ ഊര്‍ജ്ജ മേഖലയ്ക്ക് നേരെയുള്ള ആക്രമണം ആഗോള വിപണിയെ തകിടം മറിക്കുമെന്ന ചൈനയുടെ ആശങ്കയും വെടിനിര്‍ത്തല്‍ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ 10 വെള്ളിയാഴ്ച പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ വെച്ച് അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. ഉപരോധങ്ങളില്‍ ഇളവ് നല്‍കുക, മേഖലയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം പിന്‍വലിക്കുക തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. 15 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ചര്‍ച്ചകള്‍ വിജയിച്ചാല്‍ സമയപരിധി നീട്ടാനും സാധ്യതയുണ്ട്. എന്നാല്‍, നയതന്ത്ര നീക്കങ്ങള്‍ പാളിയാല്‍ ഏത് നിമിഷവും പ്രത്യാക്രമണത്തിന് സജ്ജമാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!