ഓട്ടവ: ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തിൽ കാനഡയിലെ ജനങ്ങൾക്ക് ആശ്വാസമേകി ഫെഡറൽ ഗ്യാസ് നികുതി താൽക്കാലികമായി നിർത്തലാക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി തീരുമാനിച്ചു. മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നാലെയാണ് ഇന്ധന എക്‌സൈസ് നികുതി ഒഴിവാക്കിക്കൊണ്ടുള്ള നിർണ്ണായക പ്രഖ്യാപനം സർക്കാർ നടത്തിയത്.
ഏപ്രിൽ 20 മുതൽ സെപ്റ്റംബർ 7 വരെയാണ് നികുതി ഇളവ് പ്രാബല്യത്തിൽ വരിക. ഈ നടപടിയോടെ പെട്രോളിന് ലിറ്ററിന് 10 സെന്റും ഡീസലിന് 4 സെന്റും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 1995-ന് ശേഷം ആദ്യമായാണ് ഇത്തരമൊരു ഇളവ് നൽകുന്നത്. യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസ്സപ്പെട്ടത് കാനഡയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായിരുന്നു. ചിലയിടങ്ങളിൽ ലിറ്ററിന് 40 സെന്റ് വരെയാണ് വില വർദ്ധിച്ചത്.

അതേസമയം, സർക്കാരിന്റെ ഈ നീക്കം മതിയാകില്ലെന്നാണ് കൺസർവേറ്റീവ് നേതാവ് പിയറി പൊയ്‌ലിവ്രെയുടെ നിലപാട്. എക്‌സൈസ് നികുതിക്ക് പുറമെ ജിഎസ്ടിയും ക്ലീൻ ഫ്യൂവൽ ചാർജും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലിറ്ററിന് 25 സെന്റ് എങ്കിലും കുറച്ചാൽ മാത്രമേ സാധാരണ കുടുംബങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിവേഗ റെയിൽ പദ്ധതി ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ റദ്ദാക്കി ആ പണം ഇന്ധന സബ്‌സിഡിക്കായി ഉപയോഗിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. വരും ആഴ്ചകളിൽ പമ്പുകളിൽ വിലക്കുറവ് പ്രകടമാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
