ടൊറന്റോ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ ഫ്ലൂ അണുബാധ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇൻഫ്ലുവൻസ എ കേസുകൾ കുറഞ്ഞു തുടങ്ങിയതിന് പിന്നാലെ ഇൻഫ്ലുവൻസ ബി കേസുകൾ കുത്തനെ ഉയരുന്നതായാണ് പബ്ലിക് ഹെൽത്ത് ഒന്റാറിയോ നൽകുന്ന സൂചന.
മാർച്ച് അവസാന വാരത്തിലെ കണക്കുകൾ പ്രകാരം 385 ഇൻഫ്ലുവൻസ ബി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേ കാലയളവിൽ ഇൻഫ്ലുവൻസ എ ബാധിച്ചത് 26 പേർക്ക് മാത്രമാണ്. കഠിനമായ പനി, കഫത്തോടു കൂടിയ ചുമ, അമിതമായ ക്ഷീണം, മയക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണ ഫ്ലൂ സീസണുകളിൽ ഇൻഫ്ലുവൻസ എ പടർന്നുപിടിച്ച ശേഷം ഇൻഫ്ലുവൻസ ബി വരുന്നത് പതിവാണെന്ന് പകർച്ചവ്യാധി വിദഗ്ധൻ ഡോ. ഐസക് ബൊഗോച്ച് പറഞ്ഞു.

മിക്കവരും വീട്ടിലെ വിശ്രമത്തിലൂടെ സുഖം പ്രാപിക്കുമെങ്കിലും, ശ്വസനതടസ്സമോ അമിതമായ അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. അടുത്ത രണ്ടാഴ്ച കൂടി പ്രവിശ്യയിൽ ഫ്ലൂ വ്യാപനം തുടരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രവചനം. കോവിഡ്-19 കേസുകൾ നിലവിൽ സ്ഥിരമായി തുടരുന്നത് ആശ്വാസകരമാണെങ്കിലും ഫ്ലൂ പടരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
