ഓട്ടവ: സർക്കാർ ജീവനക്കാരെ ആഴ്ചയിൽ നാല് ദിവസം ഓഫീസുകളിലെത്തിക്കാനുള്ള പുതിയ നിർദ്ദേശം നടപ്പിലാക്കുന്നതിനായി പുതിയ കെട്ടിടങ്ങൾ തേടി അധികൃതർ നെട്ടോട്ടമോടുന്നു. കോവിഡ് കാലത്തിന് ശേഷം ഓഫീസുകളുടെ എണ്ണം കുറയ്ക്കാ നായിരുന്നു നേരത്തെയുള്ള തീരുമാനമെങ്കിലും, പുതിയ നിയമം വരുന്നതോടെ നിലവിലുള്ള കെട്ടിടങ്ങൾ ജീവനക്കാർക്ക് തികയാത്ത അവസ്ഥയാണെന്ന് പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെന്റ് കാനഡ (PSPC) നടത്തിയ പഠനം വ്യക്തമാക്കുന്നു. ജൂലൈ 6 മുതൽ എല്ലാ സർക്കാർ ജീവനക്കാരും ആഴ്ചയിൽ നാല് ദിവസം നിർബന്ധമായും ഓഫീസുകളിൽ ഹാജരാകണം. എന്നാൽ ഉന്നത ഉദ്യോഗസ്ഥർ മെയ് 4 മുതൽ തന്നെ അഞ്ച് ദിവസവും ഓഫീസിലെത്തണം. നിലവിൽ ഓട്ടവ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജീവനക്കാർക്ക് ഇരിക്കാൻ മതിയായ സൗകര്യങ്ങളില്ല. ഇത് പരിഹരിക്കാൻ പുതിയ കെട്ടിടങ്ങൾ വാങ്ങാനോ വാടകയ്ക്കെടുക്കാനോ ഉള്ള തിരക്കിലാണ് ഫെഡറൽ സർക്കാർ ആലോചിക്കുന്നു. നേരത്തെ സർക്കാർ ഓഫീസുകളുടെ എണ്ണം 50% കുറയ്ക്കാൻ തീരുമാനിച്ചിരുന്ന സ്ഥാനത്താണ് ഈ തിരിച്ചടി.

എന്നാൽ സർക്കാർ നീക്കത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ (PIPSC) രംഗത്തെത്തി. ഫ്ലെക്സിബിൾ ജോലി രീതിക്ക് പകരം കൂടുതൽ പണം ചിലവാക്കി പുതിയ ഓഫീസുകൾ കണ്ടെത്തുന്നത് നികുതിപ്പണത്തിന്റെ ദുരുപയോഗമാണെന്ന് ഇവർ ആരോപിക്കുന്നു. ജീവനക്കാർ ഓഫീസുകളിൽ നേരിട്ടെത്തുന്നത് ടീം വർക്ക് മെച്ചപ്പെടുത്താനും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് ഗവൺമെന്റ് ട്രാൻസ്ഫോർമേഷൻ മന്ത്രി ജോയൽ ലൈറ്റ്ബൗണ്ട് വ്യക്തമാക്കിയത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ കാനഡ വലിയ സാമ്പത്തിക-ഭരണപരമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരു വശത്ത് ‘ഇൻവെസ്റ്റ് ഇൻ കാനഡ’ ഉച്ചകോടിയിലൂടെ ആഗോള നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കുമ്പോൾ, മറുവശത്ത് സർക്കാർ സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥരെ ഓഫീസുകളിലേക്ക് തിരികെ എത്തിക്കുകയാണ് കാർണി സർക്കാർ.
