Saturday, April 18, 2026

എഐ വൻനിക്ഷേപം; മെറ്റയിൽ നിന്ന് 8,000 പേരെ പിരിച്ചുവിടും, മെയ് 20 മുതൽ ന‌ട‌പ‌ടി

മെൻലോ പാർക്ക്: സോഷ്യൽ മീഡിയ ഭീമനായ മെറ്റാ പ്ലാറ്റ്‌ഫോംസ് വീണ്ടും വൻതോതിലുള്ള പിരിച്ചുവിടലിന് ഒരുങ്ങുന്നു. ആഗോളതലത്തിലുള്ള തങ്ങളുടെ ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളം പേരെ ഒഴിവാക്കാനാണ് സിഇഒ മാർക്ക് സക്കർബർഗിന്റെ തീരുമാനം. ഏകദേശം 8,000 ജീവനക്കാരെയാണ് ഈ നീക്കം നേരിട്ട് ബാധിക്കുക. മെയ് 20-ഓടെ പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. നിർമിതബുദ്ധി മേഖലയിലേക്ക് കമ്പനി നടത്തുന്ന വൻ നിക്ഷേപമാണ് ഈ കൂട്ടപ്പിരിച്ചുവിടലിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സങ്കീർണ്ണമായ കോഡിംഗും മറ്റ് സാങ്കേതിക ജോലികളും സ്വതന്ത്രമായി ചെയ്യാൻ ശേഷിയുള്ള ‘ഓട്ടോണമസ് എഐ ഏജന്റുകളെ’ മെറ്റ ഇതിനകം തന്നെ വിന്യസിച്ചു തുടങ്ങിയിട്ടുണ്ട്. മനുഷ്യപ്രയത്നം ആവശ്യമില്ലാത്ത മേഖലകളിൽ നിന്ന് ജീവനക്കാരെ കുറച്ച്, ആ തുക എഐ വികസനത്തിനായി ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഈ വർഷം മാത്രം എഐ മേഖലയിൽ 13,500 കോടി ഡോളറിന്റെ നിക്ഷേപമാണ് മെറ്റ ലക്ഷ്യമിടുന്നത്. 2028-ഓടെ ഇത് 60,000 കോടി ഡോളറായി ഉയർത്താനും പദ്ധതിയുണ്ട്. ഈ വർഷം ജനുവരിയിൽ മെറ്റയുടെ ‘റിയാലിറ്റി ലാബ്‌സ്’ ഡിവിഷനിൽ നിന്ന് ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 8,000 പേരെ കൂടി ഒഴിവാക്കുന്നത്. സമീപകാലത്ത് ഒരു ടെക് കമ്പനി നടത്തുന്ന ഏറ്റവും വലിയ ഒറ്റത്തവണ പിരിച്ചു വിടലുകളിൽ ഒന്നാണിത്. 2026-ന്റെ രണ്ടാം പകുതിയോടെ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾ ജീവനക്കാർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ലാഭക്ഷമത വർദ്ധിപ്പിക്കാനും ഭാവി സാങ്കേതികവിദ്യയിൽ മേധാവിത്വം ഉറപ്പിക്കാനുമുള്ള മെറ്റയുടെ ശ്രമങ്ങൾ ആയിരക്കണക്കിന് കുടുംബങ്ങളുടെ തൊഴിൽ സുരക്ഷയെയാണ് ചോദ്യചിഹ്നത്തിലാക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!