ഇസ്ലാമാബാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കം അയവില്ലാതെ തുടരുന്നതിനിടെ, നിര്‍ണ്ണായകമായ രണ്ടാംവട്ട ചര്‍ച്ചകള്‍ക്കായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയോടെ ഇസ്ലാമാബാദിലെത്തും. ഇറാന്‍ സംഘം ചര്‍ച്ചയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും, അവര്‍ ചര്‍ച്ചയ്ക്കെത്തുമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കരാറിലെത്താനുള്ള അവസാന അവസരമാണിതെന്നും ഇതിന് തയ്യാറായില്ലെങ്കില്‍ യുദ്ധം പുനരാരംഭിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, യു.എസ് നേതാക്കളുടെ വിരുദ്ധ പ്രസ്താവനകള്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് ഇറാന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി. നാവിക ഉപരോധം പിന്‍വലിക്കണമെന്ന കര്‍ശന ഉപാധിയാണ് ഇറാന്‍ മുന്നോട്ടുവെക്കുന്നത്. ഈ ഉപാധി അംഗീകരിച്ചാല്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കൂ എന്ന നിലപാടിലാണ് ഇറാന്‍ ഭരണകൂടം.

അതേസമയം, ചര്‍ച്ചകള്‍ വിജയിപ്പിക്കാന്‍ റഷ്യ ഉള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങള്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നുണ്ട്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി ചര്‍ച്ച നടത്തി. അമേരിക്കയുടെ ധാര്‍ഷ്ട്യമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഇറാന്‍ റഷ്യയെ അറിയിച്ചു. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ഒഴിവാക്കേണ്ടത് ആഗോള സമ്പദ്വ്യവസ്ഥയുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് റഷ്യ വ്യക്തമാക്കി.
