ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ ഈസ്റ്റ് ഓഫ് കൈലാഷിൽ മുതിർന്നഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുകാരിയായ മകളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടിൽ മുൻപ് ജോലി ചെയ്തിരുന്ന 19-കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. രാഹുൽ എന്നയാളാണ് അറസ്‌റ്റിലായത്. ബുധനാഴ്ച രാവിലെയാണ് സംഭവം പുറത്ത റിയു ന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് അക്രമി അകത്തുകയറിയത്. മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ച് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പോലീസ് സംശയിക്കുന്നു. അൽവാർ സ്വദേശിയായ രാഹുലിനെ ദ്വാരകയിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഒരു മാസം മുൻപ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കൈവശമുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ഇയാൾ വീടിനുള്ളിൽ കടന്നതെന്ന് കരുതപ്പെടുന്നു.

സംഭവദിവസം രാവിലെ 6:28-ന് പ്രതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ മുൻപും ലൈംഗിക അതിക്രമക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഡിപിഎസ് ആർകെ പുരത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ യുവതി ഐഐടി ഡൽഹിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ ശേഷം സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. നർത്തകി കൂടിയായ പെൺകുട്ടി നിരവധി നൃത്ത മത്സരങ്ങളിൽ പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. യുവതിയുടെ അച്ഛൻ ഐആർഎസ് ഉദ്യോഗസ്ഥനും അമ്മ ഡോക്ടറുമാണ്. സംഭവത്തിൽ ഡൽഹി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
