മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ തലവനുമായ സലീം ഡോള തുർക്കിയിലെ ഇസ്താംബൂളിൽ അറസ്റ്റിലായി. ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ അഭ്യർത്ഥന പ്രകാരം ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് നിലവിലുള്ള ഇയാളെ തുർക്കി സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. രാജ്യത്തുടനീളം രഹസ്യ ലാബുകൾ സ്ഥാപിച്ച് സിന്തറ്റിക് ലഹരിമരുന്ന് രാജ്യാന്തരതലത്തിൽ കടത്തിയിരുന്ന വൻ ശൃംഖലയുടെ സൂത്രധാരനാണ് സലീം ഡോള.
സലീം ഡോളയുടെ അറസ്റ്റ് രാജ്യാന്തര ലഹരി മാഫിയയ്ക്ക് കനത്ത തിരിച്ചടിയാണ്. പ്രതിവർഷം 5000 കോടിയിലധികം രൂപയുടെ ഇടപാടുകൾ നടത്തുന്ന ഇയാളുടെ ലഹരി ശൃംഖല, വാസ്തവത്തിൽ ഇതിലും വലിയൊരു സാമ്പത്തിക സാമ്രാജ്യം കൈയാളുന്നുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം മകൻ താഹിർ ഡോളയെ യുഎഇയിൽ വെച്ച് പിടികൂടി ഇന്ത്യയിലെത്തിക്കുകയും, പ്രധാന സഹായി സൊഹൈൽ ഷെയ്ഖിനെ ദുബായിൽ നിന്ന് നാടുകടത്തുകയും ചെയ്തത് ഈ സംഘത്തിന് വലിയ ആഘാതമായിരുന്നു.

നിലവിൽ ലഹരി മരുന്ന് കള്ളക്കടത്ത്, നിർമ്മാണം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി നിരവധി കേസുകളാണ് സലീം ഡോളയ്‌ക്കെതിരെ ഇന്ത്യയിലുള്ളത്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇയാൾ തുർക്കിയിൽ പിടിയിലായതോടെ, കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലാത്തതിനാൽ ഇയാളെ ഇന്ത്യയിലെത്തിക്കാൻ യുഎഇ വഴി നിയമനടപടികൾ സ്വീകരിക്കാനാണ് ഇന്ത്യൻ അധികൃതരുടെ തീരുമാനം.
