വൻകൂവർ: ഡൗൺടൗൺ വൻകൂവറിലെ സ്കൈട്രെയിൻ ട്രാക്കിൽ ഒരാൾ അതിക്രമിച്ചു കയറിയതിനെത്തുടർന്ന് രാവിലെ സർവീസ് തടസ്സപ്പെട്ടതായി റിപ്പോർട്ട്. വാട്ടർഫ്രണ്ട് സ്റ്റേഷനിലെ ഗൈഡ്വേയിൽ പ്രവേശിച്ച ഒരാൾ ബറാർഡ് സ്റ്റേഷനിലേക്ക് നടന്നു നീങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, രാവിലെ എട്ടു മണിയോടെയാണ് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചത്. തുടർന്ന് ട്രെയിനുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും മെട്രോ വൻകൂവർ ട്രാൻസിറ്റ് പൊലീസ് ട്രാക്കിൽ വ്യാപക തിരച്ചിൽ നടത്തുകയും ചെയ്തു.

ട്രാക്കിൽ പ്രവേശിച്ച വ്യക്തിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെങ്കിലും, ട്രാക്കിൽ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഒന്നര മണിക്കൂറിന് ശേഷം സർവീസ് പുനരാരംഭിച്ചു. ഈ സംഭവത്തെത്തുടർന്ന് എക്സ്പോ ലൈനിൽ വാട്ടർഫ്രണ്ട് മുതൽ സ്റ്റേഡിയം-ചൈനാടൗൺ സ്റ്റേഷനുകൾ വരെയുള്ള സർവീസുകൾ ഏകദേശം 90 മിനിറ്റോളം പൂർണ്ണമായി നിർത്തിവെക്കേണ്ടി വന്നു. ഈ സമയത്ത് യാത്രക്കാർക്കായി ബസ് സർവീസ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ മില്ലേനിയം ലൈനിനെയും കാനഡ ലൈനിനെയും ഈ സംഭവം ബാധിച്ചിട്ടില്ലെന്ന് ട്രാൻസ്ലിങ്ക് അധികൃതർ അറിയിച്ചു.
