മ്യാൻമർ: മ്യാൻമറിലെ ജനാധിപത്യ പോരാളിയും നൊബേൽ ജേതാവുമായ ഓങ് സാൻ സൂചിയെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി. 2021-ലെ സൈനിക അട്ടിമറിക്ക് ശേഷം തടവിലായിരുന്ന സൂചിക്ക്, ബുദ്ധപൂർണ്ണിമയോട് അനുബന്ധിച്ച് നൽകിയ പൊതുമാപ്പിന്റെ ഭാഗമായാണ് ഈ ഇളവ് അനുവദിച്ചത്.
നേരത്തെ 33 വർഷമായിരുന്ന തടവുശിക്ഷ വിവിധ ഇളവുകളിലൂടെ 18 വർഷമായി കുറച്ചിരുന്നു. ബാക്കി കാലയളവ് വീട്ടുതടങ്കലിൽ തുടരാനാണ് സൈനിക ഭരണകൂടത്തിന്റെ തീരുമാനം. സൂചിക്കൊപ്പം ആയിരത്തിലധികം മറ്റ് തടവുകാർക്കും ശിക്ഷാ ഇളവ് നൽകിയിട്ടുണ്ട്.

80 വയസ്സുകാരിയായ സൂചിയുടെ ആരോഗ്യനില മോശമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2022-ന് ശേഷം അഭിഭാഷകർക്ക് പോലും അവരെ നേരിൽ കാണാൻ അനുവാദം നൽകിയിരുന്നില്ല.
വീട്ടുതടങ്കലിലേക്ക് മാറ്റിയെങ്കിലും അവരെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നത് എന്ന വിവരം സൈന്യം പുറത്തുവിട്ടിട്ടില്ല. 2021 ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിൽ ജനാധിപത്യ സർക്കാരിനെ പുറത്താക്കി സൈന്യം ഭരണം പിടിച്ചെടുത്തത്. ഇതിനുശേഷം സൂചി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അന്താരാഷ്ട്ര സമ്മർദ്ദം കുറയ്ക്കാനാണ് സൈന്യത്തിന്റെ ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
