ടെഹ്‌റാൻ: അമേരിക്കയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി ഇറാൻ വീണ്ടും രംഗത്ത്. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, ബലപ്രയോഗത്തിലൂടെയാണ് നേരിടാൻ ശ്രമിക്കുന്നതെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മിനാബ് സ്‌കൂളിലുണ്ടായ മിസൈൽ ആക്രമണത്തിൽ 165 പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ‘കുട്ടികളെ കൊല്ലുന്നയാൾ’ എന്ന് ഇറാൻ പരിഹസിച്ചു. വാഷിംഗ്ടൺ വെറും മാനസിക യുദ്ധതന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്ന് ഇറാനിയൻ പ്രസിഡന്റിന്റെ ഓഫീസ് കുറ്റപ്പെടുത്തി.

മിസൈൽ ആക്രമണങ്ങൾ വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകണമെന്നും, മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും ഇറാൻ ആവശ്യപ്പെട്ടു. സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഇറാനെന്നും എന്നാൽ ആരെങ്കിലും ബലപ്രയോഗത്തിന് മുതിർന്നാൽ അവർക്ക് ‘കഠിനമായ പ്രഹരം’ നൽകുമെന്നും കമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി സെയ്ദ് മെഹ്ദി തബതബായി വ്യക്തമാക്കി. മേഖലയിൽ ആഴ്ചകളായി തുടരുന്ന സംഘർഷത്തിന് നേരിയ ശമനമുണ്ടായെങ്കിലും, പുതിയ പ്രസ്താവനകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുകയാണ്.
