തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ, പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം പത്തിന് ശേഷം നടക്കും. എഐസിസി നിരീക്ഷകര്‍ കേരളത്തിലെത്തി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാര്‍ട്ടി നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനാണ് സാധ്യത. ഹൈക്കമാന്‍ഡുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ മുഖ്യമന്ത്രിയെയും സത്യപ്രതിജ്ഞാ തീയതിയെയും കുറിച്ചുള്ള അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. ലഭിച്ച വന്‍ ഭൂരിപക്ഷത്തിന്റെ ആവേശം ചോര്‍ന്നുപോകാതെ എത്രയും വേഗം ഭരണമേല്‍ക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. സാമുദായിക സന്തുലനവും സീനിയോറിറ്റിയും മുന്‍നിര്‍ത്തിയാകും മന്ത്രിമാരെ നിശ്ചയിക്കുക. സണ്ണി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുരളീധരന്‍, എന്‍. ശക്തന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചേക്കും. യുവാക്കളില്‍ നിന്ന് ചാണ്ടി ഉമ്മന്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ക്കും വനിതാ പ്രതിനിധികളായി ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.

ലത്തീന്‍ സമുദായത്തില്‍ നിന്ന് ടി.ജെ. വിനോദോ എം. വിന്‍സെന്റോ എത്തിയേക്കും. ടി. സിദ്ദിഖിന്റെ പേരും ചര്‍ച്ചയിലുണ്ട്. എന്നാല്‍ സിപിഐഎം വിട്ട് എത്തിയ നേതാക്കള്‍ക്ക് ആദ്യഘട്ടത്തില്‍ മന്ത്രിസ്ഥാനം നല്‍കിയേക്കില്ല. ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു എംഎല്‍എ മാത്രമുള്ള ചെറുകക്ഷികള്‍ക്ക് ടേം വ്യവസ്ഥയില്‍ അവസരം നല്‍കുന്നതും കോണ്‍ഗ്രസിന്റെ സജീവ പരിഗണനയിലാണ്.
