ഹാലിഫാക്സ്: ഫെഡറൽ സർക്കാർ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പരിചരണ സ്ഥാപനമായ ‘ആർഡൻ പ്രൊഫഷണൽ ക്ലയന്റ് കെയർ’ (Arden Professional Client Care) ശമ്പളത്തിന്മേലുള്ള നികുതി സംബന്ധിച്ച് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചതായി പരാതി. തങ്ങളുടെ ശമ്പളം നികുതിരഹിതമാണെന്ന് കമ്പനി രേഖാമൂലം ഉറപ്പുനൽകിയിരുന്നതായും, വർഷങ്ങളായി ടാക്സ് സ്ലിപ്പുകൾ നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്നും തൊഴിലാളികൾ ആരോപിക്കുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ 184 മില്യൺ ഡോളറിലധികം സർക്കാർ ഫണ്ട് കൈപ്പറ്റിയ സ്ഥാപനത്തിലാണ് ഈ ക്രമക്കേട് നടന്നിരിക്കുന്നത്.
കാനഡ റവന്യൂ ഏജൻസി (CRA) നിലവിൽ കമ്പനിയിൽ ഓഡിറ്റ് ആരംഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ജോലിക്ക് ചേരുന്ന സമയത്ത് തങ്ങൾ ‘ഫോസ്റ്റർ പേരെന്റ്സ്’ എന്ന വിഭാഗത്തിൽ പെടുമെന്നും അതിനാൽ നികുതി നൽകേണ്ടതില്ലെന്നും മാനേജ്മെന്റ് വിശ്വസിപ്പിച്ചതായി സ്റ്റീവ് കെഡി എന്ന ജീവനക്കാരൻ വെളിപ്പെടുത്തി. ജീവനക്കാരെ സ്വതന്ത്ര കരാറുകാരായി ചിത്രീകരിച്ച് നികുതി ബാധ്യതകളിൽ നിന്ന് കമ്പനി ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, നികുതി സംബന്ധമായ ഉപദേശങ്ങൾ നൽകാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും ഓരോ വ്യക്തിയുമാണ് അവരുടെ നികുതി കാര്യങ്ങൾ നോക്കേണ്ടതെന്നുമാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. തങ്ങളെ കരുവാക്കി കമ്പനി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് നൂറുകണക്കിന് ജീവനക്കാർ ഒപ്പിട്ട നിവേദനം അധികാരികൾക്ക് സമർപ്പിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം വേണമെന്നും തങ്ങളെ നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
