വൻകൂവർ: ബ്രിട്ടീഷ് കൊളംബിയ സർക്കാരിലെ ഒരു കാബിനറ്റ് മന്ത്രി ചൈനീസ് ഗവൺമെന്റിനെ സഹായിച്ചെന്ന വെളിപ്പെടുത്തലുമായി മുൻ വൻകൂവർ മേയർ കെന്നഡി സ്റ്റുവാർട്ട്. ഇക്കാര്യത്തിൽ ഫെഡറൽ അഭിഭാഷകർ തന്നെ കണ്ട് വിവരങ്ങൾ തേടിയതായും അദ്ദേഹം വ്യക്തമാക്കി. അതേ സമയം അന്വേഷണം നേരിടുന്ന മന്ത്രിയുടെ പേര് സ്റ്റുവാർട്ട് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇക്കാര്യം പ്രീമിയർ ഡേവിഡ് എബി അടക്കമുള്ള സർക്കാരിലെ ഉന്നതർക്ക് അറിയാമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഫെഡറൽ അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രിയുടെ പേര് സ്ഥിരീകരിച്ച ഉടൻ തന്നെ താൻ സർക്കാർ വൃത്തങ്ങളെ വിവരം അറിയിച്ചതായും സ്റ്റുവാർട്ട് പറഞ്ഞു. ഏറ്റവും ഉയർന്ന തലത്തിൽ തന്നെ വിവരങ്ങൾ എത്തിച്ചെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് സിവിക് തലത്തിലും ഇപ്പോൾ പ്രൊവിൻഷ്യൽ തലത്തിലും ചൈനീസ് ഇടപെടൽ ഒരു ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുകയാണെന്ന് മുൻ മേയർ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ താൻ ഒരു രഹസ്യസ്വഭാവ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്നും, ഈ വെളിപ്പെടുത്തൽ നടത്തുന്നത് വലിയ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണങ്ങളോട് ബി.സി. സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ആർ.സി.എം.പി (RCMP) അന്വേഷണം നടത്തിവരികയാണ്.
