വാഷിങ്‌ടൺ/ഓട്ടവ: സോഷ്യൽ മീഡിയയിലൂടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിക്കുന്ന കനേഡിയൻ പൗരന്റെ സ്വകാര്യ വിവരങ്ങൾ വിട്ടുനൽകണമെന്ന് ഗൂഗിളിനോട് ആവശ്യപ്പെട്ട് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS). എന്നാൽ സർക്കാരിന്റെ ഈ നീക്കം നിയമവിരുദ്ധമാണെന്ന വാദവുമായി പേര് വെളിപ്പെടുത്താത്ത കനേഡിയൻ പൗരൻ കോടതിയെ സമീപിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെയും മറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘X’-ലൂടെ (ട്വിറ്റർ) രൂക്ഷമായി വിമർശിച്ച വ്യക്തിയുടെ വിവരങ്ങളാണ് അമേരിക്കൻ സർക്കാർ ആവശ്യപ്പെട്ടത്. പേര്, വിലാസം, ലൊക്കേഷൻ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയടക്കം കൈമാറാനാണ് ഗൂഗിളിന് നൽകിയ അഡ്മിനിസ്ട്രേറ്റീവ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണകൂടത്തെ വിമർശിക്കുന്നവരെ നിശബ്ദരാക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ACLU) ആണ് ഇദ്ദേഹത്തിന് വേണ്ടി കോടതിയിൽ ഹാജരാകുന്നത്.
കസ്റ്റംസ് നിയമങ്ങൾ ദുരുപയോഗം ചെയ്താണ് രാഷ്ട്രീയ വിമർശകരുടെ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നതെന്ന് എസിഎൽയു (ACLU) കോടതിയിൽ വാദിച്ചു. കോടതിയുടെ ഇടപെടലില്ലാതെ നേരിട്ടാണ് സർക്കാർ ഗൂഗിളിന് സമൻസ് അയച്ചിരിക്കുന്നത്.

അമേരിക്കയിലെ അഭിപ്രായസ്വാതന്ത്ര്യത്തെ എന്നും ബഹുമാനിച്ചിരുന്നെന്നും എന്നാൽ ഒരു സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ തന്റെ വ്യക്തിവിവരങ്ങൾ ഇത്തരത്തിൽ വേട്ടയാടപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും ജോൺ ഡോ എന്ന പേരിൽ കോടതിയിൽ ഹർജി നൽകിയ കനേഡിയൻ പൗരൻ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ സമാനമായ രീതിയിൽ നൂറുകണക്കിന് അപേക്ഷകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് യുഎസ് സർക്കാരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് മനുഷ്യാവകാശ പ്രവർത്തകർക്കിടയിൽ ഉയരുന്നത്. ഈ കേസിൽ ഗൂഗിളോ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
