വൻകൂവർ: ബ്രിട്ടീഷ് കൊളംബിയപ്രവിശ്യയിൽ തൊഴിൽ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. 2026-ന്റെ ആദ്യ നാല് മാസത്തിനുള്ളിൽ മാത്രം പ്രവിശ്യയിൽ 40,000-ത്തിലധികം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം (ഏപ്രിൽ) മാത്രം 11,000 മുഴുവൻസമയ ജോലികളാണ് ഇല്ലാതായത്. ഏപ്രിലിലെ കണക്കനുസരിച്ച് ബി.സി.യിലെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി ഉയർന്നു. കാനഡയിലെ മറ്റ് പ്രവിശ്യകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇടത്തരം നിലവാരത്തിലാണ്. യു.എസുമായുള്ള വ്യാപാര തർക്കമാണ് നിലവിലെ തിരിച്ചടിക്ക് പ്രധാന കാരണമെന്ന് പ്രീമിയർ ഡേവിഡ് എബി പറഞ്ഞു. പ്രത്യേകിച്ച് ബി.സി.യിലെ പ്രധാന വരുമാന മാർഗ്ഗമായ തടി വ്യവസായത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയെക്കാൾ ഉയർന്ന നികുതിയാണ് ബി.സി.യിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്നത്.

ആഗോളതലത്തിലെ സംഘർഷങ്ങളും സാമ്പത്തിക മാന്ദ്യവും ബി.സി.യുടെ കയറ്റുമതി മേഖലയെ തളർത്തി. തൊഴിൽ നഷ്ടം തുടരുമ്പോഴും കൺസ്ട്രക്ഷൻ, മാനുഫാക്ചറിംഗ് മേഖലകളിൽ നേരിയ പുരോഗതിയുണ്ടെന്ന് തൊഴിൽമന്ത്രി രവി കഹ്ലോൺ അറിയിച്ചു. കൂടാതെ, വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ വലിയ തൊഴിൽ സാധ്യതകൾ തുറക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ദീർഘകാലാടിസ്ഥാനത്തിൽ ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി തൊഴിൽ പരിശീലന പദ്ധതികൾക്കായി 250 മില്യൺ ഡോളർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. എന്നാൽ സർക്കാരിന് കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
