ഗാസ: ബലിപെരുന്നാള്‍ ദിനത്തിലും വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം. ആക്രമണങ്ങളില്‍ കുറഞ്ഞത് ഏഴുപേരെങ്കിലും കൊല്ലപ്പെട്ടതായി പലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച മധ്യ ഗാസയിലെ മഗാസി അഭയാര്‍ഥി ക്യാമ്പിലുണ്ടായ ഇസ്രായേലിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പലസ്തീനികളാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ഗാസിയില്‍ പലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അഞ്ചുപേരുടെ മൃതദേഹങ്ങളും പരുക്കേറ്റ നിരവധി പേരെയും അല്‍-അഖ്സ ശുഹദാ ആശുപത്രിയിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി വ്യക്തമാക്കി.
ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ക്യാമ്പിന്റെ കിഴക്കന്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്നതും ഇസ്രയേല്‍ പിന്തുണയുണ്ടെന്ന് ആരോപിക്കപ്പെടുന്നതുമായ സായുധ സംഘത്തെ നേരിട്ട ഫലസ്തീനികളെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ ഈ നീക്കം ഗാസയിലെ അവരുടെ യുദ്ധതന്ത്രങ്ങളെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടര്‍ താരീഖ് അബു അസ്സൂം വ്യക്തമാക്കി. ഇസ്രയേല്‍ അനുകൂല സായുധ സംഘത്തിന് ആക്രമണത്തിന് ശേഷം സുരക്ഷിതമായി അവിടെനിന്ന് പിന്മാറാന് കഴിഞ്ഞതായും, ഇതിന് പിന്നാലെ ഇസ്രയേല്‍ നടത്തിയ മറ്റൊരു വ്യോമാക്രമണം സാധാരണ കുടുംബം താമസിച്ചിരുന്ന വീടിന് മേലാണ് പതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റൊരു സംഭവത്തില്‍, തെക്കന്‍ ഗാസയിലെ ഖാന് യൂനിസ് നഗരത്തില്‍ ഒരു വാഹനത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷവും ഇസ്രയേല്‍ നാനൂറിലധികം പലസ്തീനികളെയാണ് കൊലപ്പെടുത്തിയത്. പെരുന്നാള്‍ ദിനത്തിലും തുടരുന്ന ഈ ക്രൂരത അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
