ഓട്ടവ: സ്ത്രീകളുടെ അനുമതിയില്ലാതെ അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് ചിത്രങ്ങൾ മോഷ്ടിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജ ദൃശ്യ ങ്ങളാക്കി മാറ്റിയ സംഭവത്തിൽ കാനഡയിൽ രണ്ട് പേർ പിടിയിൽ. മുഖ്യപ്രതിയായ നോവസ്കോഷ മെറ്റ്ലാൻഡ് സ്വദേശി സ്റ്റീഫൻ ലോ (60) നിലവിൽ പൊലീസ് കസ്റ്റഡി യിലാണ്. ഇയാൾക്കൊപ്പം ഒന്റാരിയോ സ്വദേശിയായ ഗ്രെഗറി വാൻ ബീക്ക് (38) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 25-ലധികം ഇരകളെ നിലവിൽ കോടതി രേഖകളിൽ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ഇരയാക്കപ്പെട്ട സ്ത്രീകളുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നാണ് പൊലീസ് നൽകുന്ന സൂചന. 60-കാരനായ സ്റ്റീഫൻ ലോയ്ക്കെതിരെയാണ് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മറ്റൊരു പ്രതിയായ വാൻ ബീക്കിനെതിരെയും പ്രധാന വകുപ്പുകൾ പ്രകാരം കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. ഒന്റാരിയോ, നോവസ്കോഷ തുടങ്ങിയ പ്രദേശങ്ങളിലെ പ്രായപൂർത്തിയായതും അല്ലാത്തതുമായ നിരവധി സ്ത്രീകളാണ് ഈ ക്രൂരതയ്ക്ക് ഇരയായത്.

പ്രതിയായ സ്റ്റീഫൻ ലോയെ വർഷങ്ങളായി അടുത്തറിയാവുന്ന സുഹൃത്തുക്കളും പരിചയക്കാരുമാണ് ഇരകളിൽ ഭൂരിഭാഗവും. തങ്ങളുടെ യഥാർത്ഥ മുഖങ്ങൾ എഐ സാങ്കേതികവിദ്യ വഴി ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പീഡനം തുടങ്ങിയ അതിക്രമ ദൃശ്യങ്ങളിലേക്ക് മാറ്റിയതായി ഇരകൾ ഭയത്തോടെ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളുടെ വീട്ടു മേൽവിലാസം കണ്ടെത്താൻ ആമസോൺ ഡെലിവറി ചിത്രങ്ങൾ വരെ പ്രതികൾ ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതോടെ തങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പോലും ഭയമാണെന്ന് ഇരകളായ സ്ത്രീകൾ വ്യക്തമാക്കുന്നു. ലോകത്തിന് മുന്നിൽ അത്രയും ദയവുള്ളവനായി അഭിനയിച്ച ഒരു മനുഷ്യൻ ക്യാമറയ്ക്ക് പിന്നിൽ ഇത്രയും ക്രൂരമായ കാര്യങ്ങളാണ് ചെയ്തതെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പ്രതിയെ 25 വർഷമായി അറിയാവുന്ന, പേര് വെളിപ്പെടുത്താത്ത ഒരു യുവതി വ്യക്തമാക്കി.

നിലവിൽ കാനഡയിൽ ‘ഡീപ്ഫേക്ക്’ ദൃശ്യങ്ങൾ തടയുന്നതിനായി മാത്രമായി പ്രത്യേക നിയമങ്ങളില്ല എന്നത് വലിയൊരു പോരായ്മയായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് നിയമങ്ങൾ മാറാത്തത് ഇത്തരം കുറ്റവാളികൾക്ക് തുണയാകുന്നു എന്ന് കോടതികൾ തന്നെ മുൻപ് നിരീക്ഷിച്ചിരുന്നു. എങ്കിലും, എഐ ഡീപ്ഫേക്കുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ചൂഷണങ്ങളിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനായി കനേഡിയൻ പാർലമെന്റിൽ ‘പ്രൊട്ടക്റ്റിങ് വിക്ടിംസ് ആക്ട്’ (Bill C-16) എന്ന പേരിൽ പുതിയ നിയമനിർമ്മാണം അന്തിമഘട്ടത്തിലാണ്. ഈ ബിൽ പാസാകുന്നതോടെ ഇത്തരം ഡിജിറ്റൽ അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ജസ്റ്റിസ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. പ്രതികൾ ഉപയോഗിച്ചിരുന്ന പ്രധാന വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പ്രൊഫൈലുകളും പൊലീസ് ഇടപെട്ട് താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും ദൃശ്യങ്ങൾ മറ്റാരെങ്കിലും ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടാകുമോ എന്ന ആശങ്കയിലാണ് ഇരകൾ
