Friday, May 29, 2026

എബോള വ്യാപനം രൂക്ഷമാകുന്നു; കോംഗോയില്‍ മരണം 223

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ (ഡിആര്‍സി) എബോള രോഗബാധ അതീവ ഗുരുതരമായി തുടരുന്നതായി ലോകാരോഗ്യ സംഘടന. രാജ്യത്ത് ഇതുവരെ 906 പേര്‍ക്ക് രോഗബാധ സംശയിക്കുന്നതായും 223 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച അറിയിച്ചു. എബോളയുടെ ‘ബുന്ദിബുഗ്യോ’ എന്ന തീവ്രമായ ജനിതകഭേദമാണ് ഇവിടെ പടര്‍ന്നുപിടിക്കുന്നത്. കോംഗോയ്ക്ക് പുറമെ അയല്‍രാജ്യമായ ഉഗാണ്ടയിലേക്കും രോഗം പടര്‍ന്നിട്ടുണ്ട്.

കോംഗോയിലെ ഇട്ടൂരി, വടക്കന്‍ കിവു, തെക്കന്‍ കിവു എന്നീ പ്രവിശ്യകളിലായി നിലവില്‍ 125 പേര്‍ക്ക് എബോള സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 17 മരണങ്ങളും സ്ഥിരീകരിച്ചു. ഉഗാണ്ടയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് കേസുകള്‍ കോംഗോയില്‍ നിന്ന് എത്തിയവരില്‍ നിന്നാണ് കണ്ടെത്തിയത്. ഉഗാണ്ടയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ഉഗാണ്ടയില്‍ നിലവില്‍ സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ചവരില്‍ മരണനിരക്ക് 30% മുതല്‍ 50% വരെയാകാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാമിന്റെ ഭാഗമായ ഹൈ ത്രെറ്റ് പത്തോജന്‍സ് ടീമിലെ അനൈസ് ലെഗാന്‍ഡ് പറഞ്ഞു. ‘ഇത് വളരെ വലിയൊരു നിരക്കാണ്. രോഗം ബാധിക്കുന്ന പത്തില്‍ അഞ്ച് പേര്‍ വരെ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഇതിനര്‍ത്ഥം,’ ലെഗാന്‍ഡ് വ്യക്തമാക്കി. എന്നാല്‍ ലഭ്യമായ വിവരങ്ങള്‍ പ്രാഥമികം മാത്രമാണെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ കൃത്യമായ പരിചരണം നല്‍കുന്നത് മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ബുന്ദിബുഗ്യോ എബോള വൈറസിനെതിരെ പ്രത്യേകം അംഗീകരിക്കപ്പെട്ട വാക്‌സിനുകളോ ഫലപ്രദമായ ചികിത്സാരീതികളോ ലഭ്യമല്ലെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!