വാഷിങ്ടൺ: യുഎസും ഇറാനും തമ്മിൽ സമാധാനകരാർ രൂപപ്പെടുമെന്ന പ്രതീക്ഷ ശക്തമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾ കുറയുമെന്ന വിലയിരുത്തലാണ് എണ്ണവിലയിൽ പ്രതിഫലിച്ചത്.
ഇന്ത്യ പ്രധാനമായും ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 93 ഡോളറിലേക്ക് താഴ്ന്നു. ഏകദേശം രണ്ട് ശതമാനത്തിന്റെ നഷ്ടമാണ് ബ്രെന്റ് ക്രൂഡിന് രേഖപ്പെടുത്തിയത്. അമേരിക്കൻ മാനദണ്ഡമായ വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് (WTI) ക്രൂഡോയിലിന്റെ വിലയും ഇടിഞ്ഞു. 2.50 ശതമാനം നഷ്ടത്തോടെ ബാരലിന് 90.54 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവിലയും കനത്ത ഇടിവ് രേഖപ്പെടുത്തി. ഔൺസിന് 148 ഡോളറിന്റെ കുറവാണ് ഉണ്ടായത്. ഇതോടെ സ്വർണവില 4,328.6 ഡോളറിലെത്തി. 3.32 ശതമാനത്തിന്റെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.

യുഎസിൽ പുറത്തുവന്ന തൊഴിൽ കണക്കുകളാണ് സ്വർണവിപണിയെ പ്രധാനമായും സ്വാധീനിച്ചത്. മെയ് മാസത്തിൽ 1.72 ലക്ഷം പേർക്ക് പുതിയതായി തൊഴിൽ ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. വിപണി പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനമാണ് ഇത്. ഏകദേശം 80,000 പുതിയ തൊഴിലവസരങ്ങൾ മാത്രമേ സൃഷ്ടിക്കപ്പെടുകയുള്ളൂവെന്നായിരുന്നു മുൻ വിലയിരുത്തൽ.
തൊഴിൽ രംഗത്തെ ശക്തമായ വളർച്ചയെ തുടർന്ന് യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉടൻ കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാനിടയുണ്ടെന്ന നിക്ഷേപകരുടെ വിലയിരുത്തലാണ് സ്വർണവിലയ്ക്ക് തിരിച്ചടിയായത്.
ഡോളർ ഇൻഡക്സിലും നേട്ടമുണ്ടായിട്ടുണ്ട്. ഡോളറിന്റെ ശക്തി വർധിക്കുന്നതും പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാനിടയുള്ളതും സ്വർണത്തിന്റെ ആകർഷണം കുറയ്ക്കുന്ന ഘടകങ്ങളായി വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എണ്ണവിലയിലെ ഇടിവ് ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് ആശ്വാസം നൽകുമെങ്കിലും സ്വർണവിലയിലെ ചാഞ്ചാട്ടം നിക്ഷേപകരുടെ ശ്രദ്ധയാകർഷിക്കുകയാണ്.
