ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്ന പ്രകടനത്തോടെ 2026 ലോകകപ്പിൽ ബ്രസീലിന് ഗംഭീര വിജയം. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹെയ്തിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് (3-0) കാനറികൾ തകർത്തത്. ഈ വമ്പൻ ജയത്തോടെ ബ്രസീൽ ഗ്രൂപ്പ് സി യിൽ ഒന്നാമതെത്തി. തുടർച്ചയായ രണ്ടാം തോൽവിയോടെ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഹെയ്തി മാറി.

ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയതിന്റെ ക്ഷീണം തീർക്കുന്ന പ്രകടനമാണ് ബ്രസീൽ പുറത്തെടുത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബ്രസീൽ മൂന്ന് ഗോളുകളും വലയിലാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മത്തേയൂസ് കുഞ്ഞയാണ് (Matheus Cunha) ബ്രസീലിനായി രണ്ട് ഗോളുകൾ നേടിയത്.
23, 36 മിനിറ്റുകളിലായിരുന്നു കുഞ്ഞയുടെ ഗോളുകൾ. കോച്ച് കാർലോ ആൻസലോട്ടിയുടെ (Carlo Ancelotti) തന്ത്രങ്ങൾ ഫലം കാണുന്നതാണ് ഫിലാഡൽഫിയയിൽ കണ്ടത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് (45-ാം മിനിറ്റിൽ) സൂപ്പർ താരം വിനീഷ്യസ് ജൂനിയറും (Vinicius Junior) ബ്രസീലിനായി വല കുലുക്കി. ലൂക്കാസ് പക്വേറ്റയുടെ മികച്ചൊരു പാസിൽ നിന്നായിരുന്നു വിനീഷ്യസിന്റെ ഗോൾ. കുഞ്ഞയുടെ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയതും വിനീഷ്യസായിരുന്നു.
പരിക്കേറ്റതിനെ തുടർന്ന് വിശ്രമിക്കുന്ന നെയ്മർ ഇല്ലാതെ ഇറങ്ങിയ ബ്രസീലിന്, കുഞ്ഞയുടെയും വിനീഷ്യസിന്റെയും പ്രകടനം വലിയ ആശ്വാസമാണ് നൽകുന്നത്. ആദ്യ പകുതിയിൽ തന്നെ 40-ാം മിനിറ്റിൽ വിങ്ങർ റാഫിഞ്ഞ പരിക്കേറ്റ് പുറത്തായത് ബ്രസീലിന് തിരിച്ചടിയായി.
