വെടിനിർത്തൽ കരാർ ലംഘിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഹോർമുസ് കടലിടുക്കിലെ സമുദ്ര ഗതാഗതം നിയന്ത്രിക്കുമെന്നും ഇറാന്റെ ഖത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിന്റെ ഔദ്യോഗിക സൈനിക വക്താവ് ഇബ്രാഹിം അൽ-ഫിഖാർ അറിയിച്ചു.
എക്‌സിലെ പോസ്റ്റുകളുടെ പരമ്പരയിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. ഇസ്ലാമാബാദ് ധാരണയുടെ ആർട്ടിക്കിൾ 1 ലംഘിക്കുന്നത് എല്ലാ ധാരണകളും അവസാനിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനം നടത്തുന്ന കപ്പലുകൾക്കെതിരെ മുമ്പത്തേതിനേക്കാൾ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ സേന ഒരു നിയമലംഘന കപ്പലിനെ തടയുന്നതിന്റെ പേരിൽ ഇറാന്റെ അഞ്ച് തീരപ്രദേശങ്ങൾ ആക്രമിച്ചുവെന്നും അടുത്തകാലത്തെ അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാന്റെ നടപടി നടത്തിയതെന്നും ഫിഖാർ ആരോപിച്ചു.
കുവൈത്തിലെ അലി അൽ സലേം എയർ ബേസും ബഹ്റൈനിലെ അഞ്ചാം ഫ്ലീറ്റുമായി ബന്ധപ്പെട്ട അമേരിക്കൻ സൈനിക കേന്ദ്രങ്ങളും അടിസ്ഥാനസൗകര്യങ്ങളും ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സംയുക്ത ആക്രമണം നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
ഇതിനിടെ കുവൈത്ത് സൈന്യം ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായി അറിയിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് സൈറൺ സജീവമാക്കിയതായും അറിയിച്ചു.
മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വെടിനിർത്തൽ കരാർ ലംഘിച്ചതിന് മറുപടിയായി ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളും തീരദേശ റഡാർ കേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചതായി വ്യക്തമാക്കിയിരുന്നു. ലംഘനങ്ങൾ തുടർന്നാൽ കൂടുതൽ കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി
